കണ്ണൂർ: ഗാർഹിക പീഡനങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ സ്ത്രീ സുരക്ഷയ്ക്കായുള്ള പദ്ധതികളുടെ പ്രവർത്തനം കണ്ണൂരിൽ ആരംഭിച്ചു. “രക്ഷദൂത്’, “കാതോർത്ത്’ എന്നിവയാണ് പദ്ധതികൾ. കൗൺസലിംഗും നിയമോപദേശവും മറ്റും നൽകുകയാണ് പദ്ധതികളിലൂടെ പ്രധാനമായും ചെയ്യുന്നത്.
മദ്യപിച്ച് വഴക്കുണ്ടാക്കി ഭാര്യയെയും മക്കളെയും തല്ലുന്നതും സ്വത്ത് തർക്കവുമൊക്കെയാണ് കൂടുതലും അധികൃതർക്ക് മുന്നിലെത്തുന്ന പരാതികൾ.
കഴിഞ്ഞ ജനുവരി മുതൽ ജൂൺ വരെ 326 പരാതികളാണ് വനിതാ സെല്ലിൽ എത്തിയത്. മലയോരമേഖലകളിൽ ഗാർഹിക പീഡന പരാതികൾ കുറവാണെന്നാണ് റിപ്പോർട്ടുകൾ. ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർക്കുമുന്പാകെ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 31 പരാതികളാണു ലഭിച്ചത്. ഇതിലൊന്ന് മകൾ അച്ഛനെതിരേ നൽകിയ പരാതിയാണ്.
സ്നേഹിച്ച യുവാവിനെ വിവാഹം ചെയ്തു നൽകണമെന്ന് ആവശ്യപ്പെട്ട മകളെ പിതാവ് ക്രൂരമായി മർദിക്കുകയും കൊന്ന് റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മർദനം കൂടിയപ്പോൾ പെൺകുട്ടി പരാതിയുമായി വനിതാ ശിശുക്ഷേമ വകുപ്പിന്റെ മുന്നിലെത്തുകയായിരുന്നു.
തുടർന്ന് ഈ പെൺകുട്ടിയെ ഒരു ഷെൽട്ടർ ഹോമിൽ താമസിപ്പിക്കുകയും ഉയർന്ന വിദ്യാഭ്യാസം നൽകി ജോലി വാങ്ങി നൽകുകയും ചെയ്തുവെന്ന് ജില്ലാ വുമൺ പ്രൊട്ടക്ഷൻ ഓഫീസർ സുലേജ പറഞ്ഞു. 2020 ലെ കണക്കുപ്രകാരം 947 ഓളം പരാതികൾ ജില്ലാ വനിതാ-ശിശു വികസന വകുപ്പിനു കീഴിൽ ലഭിച്ചിട്ടുണ്ട്.
സ്ത്രീകൾക്കായി
“രക്ഷദൂത്’
ഗാർഹിക പീഡനങ്ങളും മറ്റും നേരിട്ടെത്തി പറയാൻ പറ്റാത്ത സ്ത്രീകൾകൾക്കായി വനിതാ ശിശുവികസന ഡയറക്ടറേറ്റ് നടപ്പിലാക്കിയ പദ്ധതിയാണ് രക്ഷദൂത്. പരാതിക്കാർ പോസ്റ്റ് ഓഫീസിൽ ചെന്ന് കാര്യങ്ങൾ പറഞ്ഞാൽ അധികൃതർ ഒരു കവർ നൽകും. ഈ കവറിലുള്ള പേപ്പറിൽ പേരും അഡ്രസും എഴുതിയിടാം. ഇതു നേരിട്ട് തിരുവനന്തപുരത്തുള്ള വനിതാ ശിശു വികസന ഡയറക്ടറേറ്റിലേക്ക് അയച്ചു കൊടുക്കുകയും ഏതു ജില്ലയിൽനിന്നാണോ പരാതി വന്നത് അവിടുത്തെ ബന്ധപ്പെട്ട ഓഫീസർമാർക്ക് കൈമാറുകയും ചെയ്യും. ജില്ലയിൽ കിട്ടുന്ന പരാതികൾ വുമൺ പ്രൊട്ടക്ഷൻ ഓഫീസറുടെ നേതൃത്വത്തിൽ നേരിട്ടുവിളിച്ച് പ്രശ്നങ്ങൾ ചോദിച്ചറിയുകയും വേണ്ട കേസുകളിൽ നിയമോപദേശം നൽകുന്നതുമാണ് പദ്ധതി. വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലെ അനാചാരങ്ങളും ഗാർഹിക പീഡനങ്ങളുമൊക്കെയാണ് രക്ഷദൂത് വഴി കൂടുതലും വരുന്ന പരാതികൾ. വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലെത്തിയ പെൺകുട്ടിയെ ഭർത്താവ് ടോയ്ലറ്റ് ഉപയോഗിക്കാൻ വിടാത്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് അധികൃതർ പറയുന്നു. രക്ഷദൂത് വഴി ജില്ലയിൽ നാല് പരാതികളാണ് ലഭിച്ചിട്ടുള്ളത്. അതേസമയം ഇത്തരത്തിൽ തപാൽ വഴി പരാതികൾ കൈമാറി വരുന്നത് തപാൽ ജീവനക്കാരുടെ ജോലിഭാരം ഇരട്ടിക്കുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
അവളുടെ പ്രശ്നങ്ങൾക്ക് “കാതോർത്ത്’
ഹലോ കാതോർത്ത് ഓഫീസല്ലേ.. എന്റെ മോളുടെ ദേഹത്ത് ബാധകൂടിയിട്ടുണ്ട്. ഇത് ഒഴിപ്പിച്ചു തരാൻ പറ്റുവോ സാറേ…ഇങ്ങനെ ദിനംപ്രതി നിരവധി പരാതികളാണ് “കാതോർത്ത്’ പദ്ധതിയുടെ ഓഫീസിൽ എത്തുന്നത്. സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി വനിതാ-ശിശുക്ഷേമ വകുപ്പിന്റെ കീഴിൽ തുടങ്ങിയ ഈ പദ്ധതിയിലൂടെ ദിനംപ്രതി പരാതിപ്രവാഹമാണ്. നാലു മാസംകൊണ്ട് സംസ്ഥാനത്തൊട്ടാകെ അഞ്ഞൂറോളം പരാതികളാണു വന്നത്. ഗാർഹിക പീഡനം, സ്ത്രീധന പീഡനം തുടങ്ങി നിരവധി പരാതികളാണ് ദിനംപ്രതി ലഭിക്കുന്നത്. കഴിഞ്ഞദിവസം ഒരു യുവതി വിളിച്ചത് ഗാർഹിക, സ്ത്രീധനപീഡനത്തിന് പരിഹാരം തേടിയാണ്. ആയുർവേദ ഡോക്ടറാകാൻ പഠിക്കുന്പോഴാണ് യുവതിയുടെ വിവാഹം കഴിയുന്നത്. എന്നാൽ മൂന്ന് പേപ്പറുകളിൽ പരാജയപ്പെട്ടതിന്റെ പേരിൽ ഭർത്താവും ഭർതൃവീട്ടുകാരും പീഡനം തുടങ്ങി. കൊണ്ടുവന്ന സ്ത്രീധനം വാങ്ങിവയ്ക്കുകയും വീട്ടുപണിയെടുപ്പിച്ചും ദേഹോപദ്രവം ചെയ്ത് പീഡിപ്പിക്കുകയുമായിരുന്നുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ആറു മാസമായി “കാതോർത്ത്’ പദ്ധതി തുടങ്ങിയിട്ട്. നിരവധി കോളജ് വിദ്യാർഥികളും ഡിപ്രഷന് പരിഹാരം തേടി വിളിക്കാറുണ്ടെന്ന് അധികൃതർ പറഞ്ഞു. എന്നാൽ ഓൺലൈൻ രജിസ്ട്രേഷനായതുകൊണ്ടുതന്നെ പരാതികൾ നൽകുന്പോൾ തകരാറുകൾ വരാറുണ്ടെന്ന് അധികൃതർ പറയുന്നു. ഒരാൾ തന്നെ പലതവണ പരാതി രജിസ്റ്റർ ചെയ്യുന്നത് ബുദ്ധിമുട്ടിലാക്കുന്നുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു.