കണ്ണൂര്‍: ട്രോളിംഗ് നിരോധനം നിലവിൽ വന്നതോടെ കണ്ണൂരിന്റെ തീരദേശമേഖല വറുതിയിൽ. ഇന്നലെ അർധരാത്രി മുതലാണ് ട്രോളിംഗ് നിരോധനം നിലവിൽ വന്നത്.
ജൂലൈ 31 വരെയാണ് യന്ത്രവത്കൃത വള്ളങ്ങളില്‍ മത്സ്യബന്ധനം നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. സാധാരണ എല്ലാ വര്‍ഷങ്ങളിലും ട്രോളിംഗ് നിരോധനത്തിനുമുമ്പ് രണ്ട് മാസക്കാലം മത്സ്യത്തൊഴിലാളികള്‍ അടുത്ത മാസത്തേക്കാവശ്യമായ വക കണ്ടെത്താറുണ്ട്. എന്നാല്‍ രണ്ടു വര്‍ഷമായി നേരിടുന്ന കോവിഡ് പ്രതിസന്ധിയും നിയന്ത്രണങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ഡൗണും കാലംതെറ്റി പെയ്ത മഴയും ഇവരുടെ ജീവിതം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
കഴിഞ്ഞ മാസങ്ങളില്‍ വേനൽമഴയും ചുഴലിക്കാറ്റും മൂലം മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാന്‍ സാധിച്ചിരുന്നില്ല. 52 ദിവസത്തേക്കാണ് ട്രോളിംഗ് നിരോധനം. ഇക്കാലത്ത് ദുരിതജീവിതത്തിലേക്ക് തള്ളിവിടുന്നത് കടലിനെ മാത്രം ആശ്രയിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന തീരദേശത്തെ പതിനായിരക്കണക്കിന് കുടുംബങ്ങളെയാണ്.
ട്രോളിംഗ് കാലത്ത് ഇതര സംസ്ഥാനങ്ങളില്‍നിന്ന് മത്സ്യങ്ങള്‍ നാട്ടിലെത്തുമെന്നതിനാല്‍ വിപണിയില്‍ മത്സ്യക്ഷാമം കാര്യമായി ഉണ്ടാകാറില്ല. അതുകൊണ്ട് മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളില്‍ കാര്യമായ ചര്‍ച്ചകൾ നടക്കാറുമില്ല.
ജീവന് പണയംവച്ച് കടലിനോട് മല്ലിടുന്ന മത്സ്യത്തൊഴിലാളികളുടെ പട്ടിണി മാറ്റാന്‍ കാര്യമായ പദ്ധതികള്‍ വേണമെന്ന ആവശ്യം ശക്തമാണ്.