കണ്ണൂർ: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ടിപിആർ നിരക്ക് അഞ്ച് ശതമാനത്തിൽ താഴെയാക്കി കുറച്ച് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കാനുള്ള നടപടികൾ ജില്ലാ ഭരണകൂടം ആരംഭിച്ചു. ഓപ്പറേഷൻ എ പ്ലസ് എന്ന് പേരിട്ട പദ്ധതിയിലൂടെ ഡി, സി കാറ്റഗറിയിൽ പെട്ട തദ്ദേശ സ്ഥാപനങ്ങളിൽ ജനകീയവും സൂക്ഷ്മവും കൃത്യതയാർന്നതുമായ ഇടപെടൽ വഴി ടിപിആർ നിരക്ക് കുറയ്ക്കുകയാണ് ലക്ഷ്യം.
ഇതിന് മുന്നോടിയായി ഡി, സി വിഭാഗങ്ങളിലെ തദ്ദേശസ്വയംഭരണ പ്രതിനിധികൾ ആരോഗ്യ പ്രവർത്തകർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവരുൾപ്പെട്ട പ്രത്യേക യോഗം ജില്ല കളക്ടർ ടി.വി. സുഭാഷിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തി.
ജനങ്ങളെ വിശ്വാസത്തിലെടുത്ത് ഉപജീവന മാർഗങ്ങൾ തടസപ്പെടാത്തവിധം രോഗപരിശോധന വർധിപ്പിക്കുക, ലഭ്യതയ്ക്കനുസരിച്ച് വാക്സിനേഷൻ ഊർജിതമാക്കുക, ആർആർ ടി പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക എന്നിവയാണ് ലക്ഷ്യം. തദ്ദേശസ്ഥാപനങ്ങളെ മൊത്തമായി പരിഗണിക്കുന്ന പതിവ് രീതിക്ക് പകരം രോഗവ്യാപന സാധ്യതയുള്ള മേഖലകളെ അടിസ്ഥാനമാക്കിയാകും പരിശോധനയും വാക്സിനേഷനും നിയന്ത്രണങ്ങളും ഏർപ്പെടുത്തുക. വ്യാപാര മേഖല, പൊതുഗതാഗത സംവിധാനം, ഉത്പാദന മേഖല എന്നിവയ്ക്ക് പ്രത്യേക പരിഗണന നൽകി പരിശോധനകളും വാക്സിനേഷനും ഊർജിതമാക്കി ഈ മേഖലകളെ സെയ്ഫ് സോൺ ആക്കാനാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തിൽ വാക്സിൻ വിതരണം ചെയ്തതിന്റെ കണക്കെടുക്കും. ജനസംഖ്യാനുപാതികമായി വാക്സിൻ നൽകാൻ കഴിയുമോ എന്നതും പരിശോധിക്കും. ഡി, സി വിഭാഗത്തിലുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ രോഗ പരിശോധനയ്ക്കാവശ്യമായ മുഴുവൻ സൗകര്യങ്ങളും ലഭ്യമാക്കണമെന്ന് ജില്ലാ കളക്ടർ ഡിഎംഒയ്ക്ക് നിർദേശം നൽകി.
രോഗപരിശോധന നടത്താൻ ഭൂരിഭാഗം പ്രദേശവാസികളും വിമുഖത കാട്ടുന്നതായി യോഗത്തിൽ സംസാരിച്ച തദ്ദേശസ്വയംഭരണ പ്രതിനിധികൾ പറഞ്ഞു. വാക്സിൻ വിതരണം കാര്യക്ഷമമാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. വീടുകൾ കേന്ദ്രീകരിച്ചുള്ള അനൗപചാരിക ഒത്തുകൂടലുകൾ വ്യാപകമാവുന്നുണ്ടെന്നും ഇത് രോഗവ്യാപനത്തിനിടയാക്കുന്നുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കണ്ടെയ്ൻമെന്റ് നിയന്ത്രണം കർശനമാക്കണമെന്നും യോഗത്തിൽ നിർദേശമുയർന്നു. സബ് കളക്ടർ അനുകുമാരി, ഡിഎംഒ ഡോ. നാരായണ നായ്ക്, ഡെപ്യുട്ടി ഡിഎംഒ ഡോ. എം പ്രീത, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അരുൺ ,മറ്റ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.