കണ്ണൂർ: ജയിലുകളിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ ജയിൽ അന്തേവാസികൾ കോവിഡ് ഭീതിയിൽ. കണ്ണൂർ സെൻട്രൽ ജയിലിൽ നാല് അന്തേവാസികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടുപേർ ആശുപത്രിയിലാണ്. പ്രായമായവർ താമസിക്കുന്ന ബ്ലോക്കിലുള്ളവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് ഇന്നും നാളെയുമായി മുഴുവൻ അന്തേവാസികളെയും ആർടിപിസിആർ പരിശോധനയ്ക്ക് വിധേയമാക്കും. രോഗ ഉറവിടം കണ്ടെത്താനാകാതെ ജയിൽ, ആരോഗ്യ വകുപ്പുകൾ കുഴയുകയാണ്. ചികിത്സയും നിരീക്ഷണവും ജയിലിൽ തന്നെ ഒരുക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. ജയിലിലെ മുഴുവൻ അന്തേവാസികളെയും കോവിഡ് ടെസ്റ്റിന് വിധേയമാക്കാൻ ജയിൽ ഡിജിപി സർക്കുലർ അയച്ചിട്ടുണ്ട്. പോസിറ്റീവ് ആകുന്നവരെ പരമാവധി ആശുപത്രിയിലേക്ക് മാറ്റാനും നിർദേശം നൽകിയിട്ടുണ്ട്. മാത്രമല്ല നെഗറ്റീവായ അന്തേവാസികളിൽ 45 വയസിന് മുകളിലുള്ളവർക്ക് അടുത്ത ദിവസം മുതൽ വാക്സിനേഷൻ നൽകിത്തുടങ്ങും. അന്തേവാസികളിൽ പനിയും ശരീരവേദനയടക്കമുള്ള രോഗങ്ങൾ നിരീക്ഷിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
അന്തേവാസികൾക്ക് മാത്രമായി
കോവിഡ് ചികിത്സാ കേന്ദ്രം
ജയിൽ അന്തേവാസികൾക്കിടയിൽ കോവിഡ് വ്യാപകമാകുന്നതിനാൽ പ്രത്യേക കോവിഡ് ചികിത്സാ കേന്ദ്രം തുടങ്ങാൻ ആലോചനയുണ്ട്. കഴിഞ്ഞവർഷം തോട്ടടയിൽ ഇത്തരം കേന്ദ്രം തുറന്നിരുന്നു. കോവിഡ് വ്യാപനം കുറഞ്ഞതോടെയാണ് ഇത് ഒഴിവാക്കിയത്. എന്നാൽ സുരക്ഷാപ്രശ്നങ്ങൾ ഉള്ളതിനാൽ ഇത്തരം സെന്ററുകൾ ആരംഭിക്കുന്നതിലുംം ആശങ്കയുണ്ട്. കഴിഞ്ഞ പ്രാവശ്യം മൂന്നുതടവുകാർ ഇവിടെനിന്നും ചാടിപ്പോകുകയും തുടർന്ന് പിടികൂടുകയും ചെയ്തിരുന്നു. ഗുരുതര രോഗമില്ലാത്തവരെയാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് അയയ്ക്കുക. മാത്രമല്ല റിമാൻഡ് ചെയ്യുന്ന തടവുകാരെ ഏഴുദിവസത്തെ നിരീക്ഷണത്തിന് ശേഷമായിരുന്നു ജയിലുകളിലേക്ക് മാറ്റിയത്. ജില്ലാ ആശുപത്രിയിൽ പ്രായമായവരിൽ കോവിഡ് രോഗബാധയുള്ള രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് അന്തേവാസികൾക്ക് മാത്രമായി ചികിത്സാകേന്ദ്രം തുടങ്ങാൻ ആലോചിക്കുന്നത്.
കരുതലോടെ ജയിൽ അധികൃതർ
വിവിധ കേസുകളിൽ അറസ്റ്റിലാകുന്നവരെയും ശിക്ഷാതടവുകാരെയും കോവിഡ് പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് ഉറപ്പുവരുത്തിയശേഷമായിരിക്കും കോടതികളിൽ നിന്നും സബ് ജയിലുകളിലേക്ക് കൊണ്ടുവരിക. കോവിഡ് പരിശോധനയിൽ പോസിറ്റീവായവരെ അപ്പോൾ തന്നെ പോലീസ് ആശുപത്രിയിലേക്ക് മാറ്റും. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ള ശിക്ഷാതടവുകാരായ
പ്രതികളെ നേരിട്ട് സെൻട്രൽ ജയിലിലേക്ക് അയക്കില്ല. പകരം കണ്ണൂർ സബ് ജയിലിൽ ഏഴുദിവസം ക്വാറന്റൈനിൽ പ്രവേശിപ്പിക്കും. തുടർന്നാണ് കണ്ണൂർ സെൻട്രൽ ജയിലിലക്ക് മാറ്റുന്നത്. സിഎഫ്എൽടിയിലുള്ള കേരളത്തിലെ എല്ലാ ജില്ലകളിലും ഇത്തരം രീതിയാണ് അവലംബിക്കുന്നത്. അതുകൊണ്ടുതന്നെയാണ് സെൻട്രൽ ജയിലുകളിൽ കോവിഡ് നിയന്ത്രണ വിധേയമാക്കാൻ സാധിക്കുന്നതും.