ഇരിട്ടി: കാൽനടയാത്രികരായ ആറു പേരുടെ ജീവൻ പൊലിഞ്ഞ പുന്നാട് റോഡ് ഭാഗം യാത്രക്കാർക്ക് ഭീതിയാകുന്നു. പ്രഭാത നടത്തത്തിനിടയിൽ കഴിഞ്ഞ ദിവസം ബൈക്കിടിച്ച് മരിച്ച ഡിസിസി ജനറൽ സെക്രട്ടറി പടിയൂർ ദാമോദരൻ മാസ്റ്ററാണ് ഏറ്റവും ഒടുവിൽ അപകടത്തിനിരയായത്. ഇതിനു മുന്പ് ഇദ്ദേഹത്തിന്റെ ഭാര്യാപിതാവ് പി.വി. മാധവൻ വൈദ്യരുടെ ജീവനെടുത്തതും ഇവിടെവച്ചു തന്നെയായിരുന്നു. കുടുംബത്തിൽ രണ്ടു പേർ നടത്തത്തിനിടയിൽ വാഹനമിടിച്ച് മരിച്ച ആഘാതത്തിലാണ് ഈ കുടുംബം. ഇവർക്കു പുറമേ നാലു പേർ കീഴൂർകുന്ന് ഇറക്കം മുതൽ പുന്നാട് കുന്നിൻ താഴെ വരെയുള്ള ഒന്നര കിലോമീറ്റർ നിരപ്പായ പാതയോരത്ത് വാഹനങ്ങളിടിച്ച് മരിച്ചിട്ടുണ്ട്. തലശേരി–വളവുപാറ കെഎസ്ടിപി പദ്ധതിയിൽ കയറ്റം കുറച്ചും വീതി വർധിപ്പിച്ചും നിരപ്പാക്കിയ പാതാപരിസരങ്ങളിലാണ് അരഡസൻ കാൽനടയാത്രികരുടെ ജീവൻ പൊലിഞ്ഞത്.
കല്ലുകൊത്ത് തൊഴിലാളി ജോസ്, പുന്നാട് പടത്തുപാറ കോളനിയിലെ കണ്ണൻ, നിർമാണ തൊഴിലാളി പാലാപ്പറമ്പിലെ വി.വി. രാജു, കിണർ നിർമാണ മേസ്ത്രി പുന്നാട്ടെ കാരായി അശോകൻ എന്നിവരാണ് ജീപ്പ്, ലോറി, ബൈക്ക് എന്നിവയിടിച്ച് മരിച്ചത്. ഇതേ അപായപാതയിൽ കാൽനടയാത്രക്കിടയിൽ വണ്ടിയിടിച്ച് ഗുരുതര പരിക്കേറ്റ് നാലു പേർ ചികിത്സയിലും കഴിയുന്നുണ്ട്. കെ. രാധ, ജനസേവന കേന്ദ്രം ജീവനക്കാരി ഷീന, കുഴുമ്പിൽ അമ്പലം പരിസരത്തെ ഷൈനി എന്നിവർ ഇപ്പോഴും ചികിത്സയിലാണ്.
പുന്നാട് സഹകരണ ബാങ്ക് ജീവനക്കാരൻ കെ.സി. നാരായണൻ പ്രഭാത സവാരിക്കിടെ വണ്ടിയിടിച്ച് സാരമായി പരിക്കേറ്റ് ദീർഘകാലം ചികിത്സയിലായിരുന്നു. അപായരഹിതമാക്കാൻ നവീകരിച്ച തലശേരി- വളവുപാറ റോഡിലെ പുന്നാട് ഭാഗത്തെ ഒന്നര കിലോമീറ്റർ ർ ദൂരം കാൽനട യാത്രികരുടെ പേടി സ്വപ്നമായി മാറിയിരിക്കുകയാണ്. ഈ അപകട മേഖലയിൽ മതിയായ സുരക്ഷാ സംവിധാനം ഉടൻ ക്രമീകരിക്കണമെന്ന ആവശ്യത്തിലാണ് നാട്ടുകാരും വിവിധ സംഘടനകളും.
previous post