കണ്ണൂർ: ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ രജത ജൂബിലി ആഘോഷങ്ങള്‍ ജില്ലയിലും വിപുലമായി സംഘടിപ്പിക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗം തീരുമാനിച്ചു. ഒരു വര്‍ഷം നീളുന്ന പരിപാടികളാണ് ജില്ലയില്‍ നടപ്പാക്കുക. 17ന് വൈകുന്നേരം 4.30ന് നടക്കുന്ന ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി തദ്ദേശ സ്ഥാപനതലങ്ങളിലും പരിപാടികള്‍ സംഘടിപ്പിക്കും.
1996 മുതലുള്ള തദ്ദേശസ്ഥാപന അധ്യക്ഷന്മാരേയും ജനപ്രതിനിധികളെയും രജത ജൂബിലി ഉപഹാരം നല്കി ആദരിക്കും. രജത ജൂബിലി സ്മാരകങ്ങളെന്ന നിലയില്‍ ജില്ലയിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും സാധ്യമായ എല്ലാ ഇടങ്ങളിലും ചെറുതും വലുതുമായ മിയോവാക്കി വനങ്ങള്‍ വച്ചുപിടിപ്പിക്കും. ഇതിനായി സര്‍ക്കാര്‍, സ്വകാര്യ സ്ഥലങ്ങള്‍ കണ്ടെത്തും. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് അതാത് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ മേല്‍നോട്ടത്തില്‍ ഇവ വച്ചുപിടിപ്പിക്കും.
ജനകീയാസൂത്രണത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി സ്ത്രീ ശാക്തീകരണ പദ്ധതികള്‍ തദ്ദേശസ്ഥാപന തലത്തില്‍ ഊര്‍ജിതമാക്കണമെന്ന് പി.പി. ദിവ്യ പറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് സ്വയം പ്രതിരോധ ശേഷി വളര്‍ത്തുന്നതിന് അയോധന കലകളില്‍ പരിശീലനം നല്‍കണം. സ്ത്രീ സംരംഭങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്ന നടപടികള്‍ തദ്ദേശ സ്ഥാപനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവണമെന്നും അവര്‍ പറഞ്ഞു.
ഓണ്‍ലൈനായി നടന്ന യോഗത്തില്‍ ഡിപിസി അധ്യക്ഷ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, ഡിപിസി സെക്രട്ടറി കൂടിയായ ജില്ലാ കളക്ടര്‍ ടി. വിയ സുഭാഷ്, ഡിപിസി അംഗങ്ങളായ ബിനോയ് കുര്യന്, എന്‍.പി. ശ്രീധരന്, വി. ഗീത, കെ. താഹിറ,
ടി. സരള, കെ.കെ. രത്നകുമാരി, ലിസി ജോസഫ്, കെ.വി. ലളിത, പി.പുരുഷോത്തമന്, ഡിപിസിയിലെ സര്‍ക്കാര്‍ നോമിനി കെ.വി. ഗോവിന്ദന്, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ ടി. രാജേഷ്, തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
previous post