കൂത്തുപറമ്പ്: നഗരത്തിലെ ഓണത്തിരക്ക് നിയന്ത്രിക്കാൻ നടപടിയുമായി കൂത്തുപറമ്പ് നഗരസഭ. നഗരത്തിലെത്തുന്ന വാഹനങ്ങൾക്ക് നാല് ഇടങ്ങളിൽ താത്കാലിക പാർക്കിംഗ് സൗകര്യം ഒരുക്കും. അലക്ഷ്യമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ ലോക്ക് ചെയ്തിടാനും തീരുമാനമായി. ചൊവ്വാഴ്ച മുതലാണ് തീരുമാനങ്ങൾ നടപ്പിലാക്കുക.
പാറാലിൽ നിർദിഷ്ട ബസ് സ്റ്റാൻഡിനായി കണ്ടത്തിയ സ്ഥലം, മൂര്യാട് ജംഗ്ഷനിലെ റിലയൻസ് പമ്പിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലം തുടങ്ങിയ സ്ഥലങ്ങളിലാണ് പാർക്കിംഗ് സൗകര്യം ഒരുക്കുന്നത്. മൂര്യാട് റോഡ് മുതൽ ബ്ലോക്ക് പഞ്ചായത്ത് പരിസരം വരെയുള്ള റോഡിൽ പാർക്കിംഗ് അനുവദിക്കില്ല. തെരുവ് കച്ചവടക്കാരുടെ യോഗം വിളിക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ വി സുജാത പറഞ്ഞു .
പൂക്കച്ചവടത്തിന് സർക്കാർ അനുമതി നൽകുകയാണെങ്കിൽ നിർദിഷ്ട ബസ് സ്റ്റാൻഡിനായി കണ്ടെത്തിയ ഇടത്ത് സ്ഥലം അനുവദിക്കും. എം. സുകുമാരൻ, വി. രാമകൃഷ്ണൻ, കെ.കെ. സജിത്ത് കുമാർ തുടങ്ങിയവരും ട്രാഫിക് അവലോകന യോഗത്തിൽ സംബന്ധിച്ചു.