കണ്ണൂര്‍: തെങ്ങും തേങ്ങയും കര്‍ഷകനെ ചതിച്ചില്ല. എന്നാല്‍, തേങ്ങയുടെ വില ചതിച്ചിരിക്കുകയാണ്. കര്‍ഷകനെ മാത്രമല്ല നല്ല വിലയുണ്ടായിരുന്ന സമയത്ത് തേങ്ങയെടുത്ത വ്യാപാരികളെയും ചതിച്ചു. ഇതോടെ തേങ്ങ വില്ക്കാനാകാതെ കര്‍ഷകരും തേങ്ങയെടുക്കാനാകാതെ വ്യാപാരികളും വലിയ പ്രതിസന്ധിയെ നേരിടുകയാണ്.
മൂന്നുമാസം മുന്‍പ് 44 രൂപ കിലോയ്ക്ക് വിലയുണ്ടായിരുന്ന പച്ചത്തേങ്ങയ്ക്ക് വില ഗണ്യമായി കുറഞ്ഞു. 33 രൂപയാണ് ഇപ്പോള്‍ വില. വളരെ പെട്ടെന്നാണ് വില കുറഞ്ഞത്.
വിലയില്‍ ഇനിയും കുറവുണ്ടാകുമെന്ന സൂചനയെത്തുടര്‍ന്നാണ് തേങ്ങയെടുക്കുന്നത് വ്യാപാരികള്‍ നിര്‍ത്തിവച്ചത്. അടിസ്ഥാന വില നിശ്ചയിച്ച് മുന്‍പ് കൃഷിഭവൻ മുഖേന തേങ്ങയെടുത്തിരുന്നു. ഇത് നാളികേര കർഷകർക്ക് ഏറെക്കുറെ ആശ്വാസമായിരുന്നു. എന്നാൽ ഇപ്പോൾ ഇതും നിർത്തിവച്ചിരിക്കുകയാണ്.
തേങ്ങയുടെ ഉത്പാദനം ഗണ്യമായി കുറഞ്ഞ സമയത്തായിരുന്നു നല്ല വില ലഭിച്ചത്. എന്നാല്‍, ഉത്പാദനം കൂടിയതോടെ വിലയും കുറഞ്ഞു. അയല്‍സംസ്ഥാനങ്ങളായ തമിഴ്നാട്ടില്‍ തേങ്ങ കിലോയ്ക്ക് 26 രൂപയും കര്‍ണാടകത്തില്‍ 27 രൂപയുമാണ് വില.
കർഷകരെ തളർത്തരുത്
പച്ചത്തേങ്ങ കിലോയ്ക്ക് 50 രൂപയെങ്കിലും ലഭിച്ചാലെ കര്ഷകന് ലാഭകരമാകുകയുള്ളൂ. ഒരു വര്‍ഷം മിനിമം രണ്ടുതവണയെങ്കിലും വളം ചെയ്യണം. കുമ്മായം, ചാണകം, മറ്റ് ജൈവവളങ്ങള്‍ എന്നിവയ്ക്ക് പുറമേ മൂന്നു കിലോ രാസവളമെങ്കിലും ചെയ്താലേ കുറച്ചെങ്കിലും വിളവ് ലഭിക്കൂ. ഇത്രയും വളം ചെയ്യണമെങ്കില്‍ തെങ്ങൊന്നിന് 200 രൂപയെങ്കിലും ചെലവ് വരും. പണിക്കൂലി വേറെയും.
തെങ്ങില്‍ കയറുന്നതിന് കൂലി 35 മുതല്‍ 50 വരെ വരും. തേങ്ങ പൊതിക്കുന്നതിനാകട്ടെ തേങ്ങയൊന്നിന് ഒരു രൂപ വീതം നൽകണം. ഒരു തെങ്ങില്നിന്നാകട്ടെ വര്‍ഷത്തില്‍ കിട്ടുന്നത് 30 മുതല്‍ 60 വരെ തേങ്ങയാണ്.
നിലവിലുള്ള വില കിട്ടിയാല്‍ കര്ഷകന് നഷ്ടം തന്നെയാണ്. വ്യാപകമായി രീതിയില്‍ തെങ്ങുള്ളവര്‍ക്ക് മാത്രമേ വല്ലതും ലഭിക്കുകയുള്ളൂ.
കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇടവിള കൃഷിയായിട്ടാണ് പലരും തെങ്ങ് വച്ചുപിടിപ്പിക്കുന്നത്.
കാലാവസ്ഥയിലുണ്ടായ വ്യതിയാനം തെങ്ങിനെയും അതിന്റെ കായ്ഫലത്തെയും ബാധിച്ചു. കൂമ്പുചീയല്‍, കൂമ്പു കുറുകല്‍, കാറ്റുവീഴ്ച, ചെന്നീര് ഒലിപ്പ് അങ്ങനെ പല അസുഖങ്ങളും തെങ്ങിനെ സാരമായി ബാധിച്ചു.
ഇതോടെ കര്‍ഷകരില്‍ പലരും തെങ്ങു കൃഷിയില്‍നിന്ന് പിന്തിരിയുകയും ചെയ്തു. തേങ്ങ കിലോയ്ക്ക് അടിസ്ഥാനവിലയായി 50 രൂപയെങ്കിലും സര്‍ക്കാര്‍ പ്രഖ്യാപിച്ചാല്‍ മാത്രമേ കേരനാട്ടിലെ കേരകര്‍ഷകര്‍ക്ക് രക്ഷയുള്ളൂ.
കൊപ്ര വിപണയിലും ഇടിവ്
ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ കൊപ്ര ക്വിന്റലിന് 13,539 രൂപയായിരുന്നത് ഇപ്പോൾ 11,756 രൂപയായി. 1774 രൂപയാണ് കുറഞ്ഞത്.നിലവിൽ കിലോഗ്രാമിന് 103.35 രൂപയാണ് വില.