കണ്ണൂർ: നാളികേരത്തിന്റെ ഉത്പാദനം കൂടുതൽ ലഭിക്കുന്ന ജൂൺ-ജൂലൈ മാസങ്ങളിൽ തേങ്ങയുടെ വില ഇടിച്ചുതാഴ്ത്തുന്നത് ഏതാനും കുത്തകകൾക്ക് കൊള്ളലാഭമുണ്ടാക്കാനാണെന്ന് കേരള കോൺഗ്രസ്-എം സംസ്ഥാന ജനറൽ സെക്രട്ടറി പി.ടി.ജോസ്.
നാളികേരത്തിന്റെ ഉത്പാദനം ഏറ്റവും കുറവുള്ള ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ഒരു കിലോയ്ക്ക് 45 രൂപയുണ്ടായിരുന്ന സ്ഥാനത്ത് ലഭ്യത കൂടുതലുള്ള ജൂൺ-ജൂലൈ മാസങ്ങളിൽ വിലയിടിയുന്ന തുടർപ്രക്രിയ നടന്നുകൊണ്ടിരിക്കുന്നു. ഇപ്പോൾ നാളികേരത്തിന് കിലോയ്ക്ക് 33 രൂപ മാത്രമാണ്.
ഒരാഴ്ച മുന്പ് 36 രൂപ ഉണ്ടായിരുന്നത് വളരെ പെട്ടെന്ന് ലോക്ഡൗൺ പിൻവലിച്ചേക്കുമെന്ന വാർത്ത വന്നതോടെ മൂന്നു രൂപ കുറയുകയുണ്ടായി.ലോക്ഡൗൺ പിൻവലിക്കുകയും ചരക്കുഗതാഗതം പഴയരീതിയിൽ ആകുകയും ചെയ്താൽ തമിഴ്നാട്ടിൽ നിന്ന് നിലവാരം കുറഞ്ഞ കൊപ്ര കുറഞ്ഞ വിലയ്ക്ക് ഇറക്കുമതി ചെയ്യാൻ കാത്തിരിക്കുകയാണ് ഈ രംഗത്തെ കുത്തകകൾ.
അതുകൊണ്ട് സംഭരണം ഊർജിതപ്പെടുത്താനും സംഭരണവില 50 രൂപയാക്കി നിശ്ചയിക്കാനും സർക്കാർ അടിയന്തരമായി ഇടപെടണം.
കേരളത്തിൽ ഉത്പാദിപ്പിക്കുന്ന മുഴുവൻ നാളികേരവും സംഭരിക്കാൻ കേരഫെഡിനെ പ്രാപ്തമാക്കണം.
കൃഷിക്കാരെ സഹായിക്കുമെന്ന ഇടതുപക്ഷ സർക്കാരിന്റെ വാഗ്ദാനം പാലിക്കാനും ഉത്പാദനം ഏറ്റവും കൂടുതലുള്ള സമയത്ത് കേരകർഷകരെ സഹായിക്കാനും മുഖ്യമന്ത്രിയും കൃഷിമന്ത്രിയും അടിയന്തരമായി ഇടപെടണമെന്നും പി.ടി. ജോസ് ആവശ്യപ്പെട്ടു.
previous post