മട്ടന്നൂർ: കീഴല്ലൂർ അണക്കെട്ടിൽ ജലനിരപ്പ് കുത്തനെ താഴ്ന്നതോടെ കീഴല്ലൂരിൽ നിന്നുള്ള കുടിവെള്ള പമ്പിംഗ് നിർത്തി. പഴശി ഡാമിൽ നിന്ന് വെള്ളമെത്തിച്ചാണ് ഇപ്പോൾ പമ്പിംഗ് നടത്തുന്നത്.
അഞ്ചരക്കണ്ടി പുഴയിൽ നീരൊഴുക്ക് കുറഞ്ഞതോടെയാണ് കുടിവെള്ള പദ്ധതിക്കാവശ്യമായ വെള്ളം ശേഖരിക്കുന്നതിന് തടസമുണ്ടായത്. തലശേരി, മാഹി നഗരങ്ങളിൽ കുടിവെള്ള വിതരണം നടത്തുന്ന കീഴല്ലൂർ ജലസംഭരണിയിലാണ് ജലവിതാനം കുത്തനെ കുറഞ്ഞത്. കഠിനമായ വേനൽച്ചൂട് കാരണമാണ് കീഴല്ലൂർ അണക്കെട്ട് വറ്റി വരളാൻ തുടങ്ങിയത്. ഇതോടെ പമ്പിംഗ് നടത്താൻ കഴിയാതെ വരികയായിരുന്നു.
ബദൽ സംവിധാനമെന്ന നിലയിൽ പഴശി ഡാമിൽ നിന്നും പെരളശേരി കുടിവെള്ള വിതരണ പദ്ധതിയിൽ നിന്നും വെള്ളമെടുത്താണ് വാട്ടർ അഥോറിറ്റി പമ്പിംഗ് നടത്തുന്നത്. അഞ്ചരക്കണ്ടി വഴി കടന്നു പോകുന്ന പെരളശേരി പദ്ധതിയിൽ നിന്നാണ് അഞ്ചരക്കണ്ടി മൈലാടി പ്ലാന്റിലേക്ക് പമ്പിംഗ് നടത്തുന്നത്. ഇതുവരെ കീഴല്ലൂർ ജലസംഭരണിയിൽ നിന്ന് പമ്പ് ചെയ്യുന്ന വെള്ളം മൈലാടി പ്ലാന്റിലെത്തിച്ച് ശുദ്ധീകരിച്ചാണ് മാഹി, തലശേരി നഗരങ്ങളിലും വിവിധ പഞ്ചായത്തുകളിലും വിതരണം ചെയ്യുന്നത്. കുടിവെള്ള ക്ഷാമം തടയുന്നതിനു അണക്കെട്ടിന്റെ ആറ് ഷട്ടറുകളും താഴ്ത്തി വെള്ളം ശേഖരിക്കാൻ തുടങ്ങിയിരുന്നു.
വർഷങ്ങൾക്ക് മുമ്പ് വെള്ളം കെട്ടിനിർത്തുന്നതിനു അണക്കെട്ടിൽ മൺ ചാക്കുകൾ കൂട്ടിയിട്ടിരുന്നുവെങ്കിലും പിന്നീട് ഇവ നീക്കം ചെയ്തിരുന്നില്ല. 5 മീറ്ററോളം ഉയരത്തിലാണ് മൺകൂന പുഴയിലുള്ളത്. ഇവ നീക്കിയാൽ തന്നെ വെള്ളം ശേഖരിക്കാൻ കഴിയും