കണ്ണൂർ: എല്ലാ ബൂത്തുകളിലും വെബ് കാമറ ഒരുക്കുമെന്ന പ്രഖ്യാപനത്തിൽനിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പിന്നോട്ടു പോകരുതെന്ന് കെ.സി. ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവടക്കം കള്ളവോട്ടുകൾ സംബന്ധിച്ച് നിരവധി പരാതികൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ശക്തമായ നടപടികൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും കെ.സി. ജോസഫ് കണ്ണൂരിൽ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നിലവിൽ 80 വയസ് കഴിഞ്ഞവർ അപേക്ഷ നൽകിയാൽ പ്രത്യേക വോട്ടിംഗ് സംവിധാനം ഏർപ്പെടുത്തുമെന്നായിരുന്നു നേരത്തെ പറഞ്ഞത്.
എന്നാൽ ഇപ്പോൾ വീടുകളിലെത്തി പട്ടികപോലും നോക്കാതെ 80 കഴിഞ്ഞ എല്ലാവരെയും വോട്ട് ചെയ്യിപ്പിക്കുകയാണ്. ഈ ബാലറ്റുകൾ പ്രത്യേകം തയാറാക്കിയ പെട്ടികളിൽ സുരക്ഷിതമായി നിക്ഷേപിക്കുന്നതിനു പകരം ഉദ്യോഗസ്ഥർ കൈയിൽ വാങ്ങി കൊണ്ടുപോകുകയാണ്. ഇക്കാര്യത്തിൽ എത്രത്തോളം സുതാര്യതയുണ്ടാകുമെന്ന കാര്യത്തിൽ ആശങ്കയുണ്ട്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കർ ശ്രീരാമകൃഷ്ണൻ ആരോപണവിധേയനായ സാഹചര്യത്തിൽ അദ്ദേഹം സ്പീക്കർസ്ഥാനം രാജിവച്ച് സഭയുടെ അന്തസ് നിലനിർത്തണമെന്നും കെ.സി. ജോസഫ് ആവശ്യപ്പെട്ടു.
സ്ഥാനമാനങ്ങൾ മോഹിച്ചല്ല താൻ പൊതുപ്രവർത്തനം ആരംഭിച്ചത്. 16-ാ മത്തെ വയസിൽ കെഎസ് യുവിലൂടെ പ്രവർത്തിച്ചാണ് കോൺഗ്രസ് പാർട്ടിയിലെത്തിയത്. പുതുതലമുറയ്ക്ക് അവസരം നൽകുന്നതിന്റെ ഭാഗമായാണ് താൻ തെരഞ്ഞെടുപ്പ് മത്സരത്തിൽനിന്ന് മാറിനിന്നത്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല എന്നതുകൊണ്ട് രാഷ്ട്രീയത്തിൽനിന്ന് മാറിനിൽക്കില്ല. പാർട്ടി പറയുന്നത് അനുസരിക്കും. 39 വർഷത്തോളം ഇരിക്കൂറിന്റെ ജനപ്രതിനിധിയായി പ്രവർത്തിച്ചു. ഇത്രയുംകാലം തന്നോടൊപ്പം പ്രവർത്തിച്ചവർക്കും ജനങ്ങൾക്കും നന്ദി രേഖപ്പെടുത്തുന്നതായും കെ.സി. ജോസഫ് പറഞ്ഞു.