കണ്ണൂർ: ചെലവ് നിരീക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാൻ തീരുമാനം. തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ സെല്‍ നോഡല്‍ ഓഫീസറായ സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ കെ. കുഞ്ഞമ്പു നായരുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ നടന്ന യോഗത്തിലാണ് തീരുമാനം. ഇതിനായി വിവിധ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളുടെ സഹകരണവും ഉറപ്പാക്കും.
എംസിസി സ്ക്വാഡുകള്‍ നീക്കം ചെയ്യുന്ന പ്രചാരണസാമഗ്രികളുടെ ചെലവ് കണക്കാക്കുന്നതു സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. പ്രചാരണസാമഗ്രികള്‍ നീക്കം ചെയ്യുന്നതിന് ആവശ്യമായ നോട്ടീസ് സ്ഥാനാര്‍ഥികള്‍ക്കും രാഷ്ട്രീയപാര്‍ട്ടിക്കും നേരത്തെ നല്‍കിയിരുന്നു. ഇതിനാവശ്യമായ ചെലവ് അവരില്‍നിന്നുതന്നെ ഈടാക്കി സ്ഥാനാര്‍ഥികളുടെ കണക്കില്‍പ്പെടുത്തും. നോമിനേഷന് നല്‍കുന്നതിന് മുമ്പുള്ള ചെലവ് രാഷ്ട്രീയപാര്‍ട്ടിയുടെ അക്കൗണ്ടിലും അതിനുശേഷമുള്ളവ സ്ഥാനാര്‍ഥിയുടെ അക്കൗണ്ടിലുമാണ് ഉള്‍പ്പെടുത്തുക.മതിയായ രേഖകളില്ലാതെ 50,000 രൂപയ്ക്ക് മുകളില്‍ കൈവശം വച്ച് യാത്രചെയ്യുന്നത്, നിയമാനുസൃതമല്ലാതെയുള്ള മദ്യം എന്നിവ കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വിവിധ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളുടെ സഹകരണത്തോടെ ഊര്‍ജിതപ്പെടുത്തുന്നതിനും യോഗം തീരുമാനിച്ചു. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ഓരോ പത്രത്തിന്റെയും താരിഫ് /റേറ്റ് തയാറാക്കുന്നതിനായി വിവരങ്ങള്‍ ആവശ്യപ്പെടാനും തീരുമാനിച്ചുയോഗത്തില് ഫിനാന്‍സ് ഓഫീസര്‍ കെ. കുഞ്ഞമ്പു നായര്‍, ജില്ലാ ലോ ഓഫീസര്‍ എന്‍.വി. സന്തോഷ്, അക്കൗണ്ടിംഗ് ടീം കോ-ഓര്‍ഡിനേറ്റര്‍ എ. ഷിജു, അസിസ്റ്റന്റ് ചെലവ് നിരീക്ഷകരായ കെ. രാജേഷ്, കെ.പി. സേതുമാധവന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ. പദ്മനാഭന് എന്നിവര്‍ പങ്കെടുത്തു.