കണ്ണൂർ: മുഴപ്പിലങ്ങാട്-ധർമടം ബീച്ചുകൾ, ധർമടം ദ്വീപ് എന്നിവയെ സംയോജിപ്പിച്ച് നടപ്പാക്കുന്ന ബൃഹദ് പദ്ധതിയുടെ ആദ്യഘട്ടത്തിന് ടൂറിസം വകുപ്പ് തുടക്കമിടുന്നു.
233.72 കോടി രൂപ മുടക്കി നടപ്പാക്കുന്ന പദ്ധതിയിലെ 52.54 കോടി രൂപയുടെ ആദ്യഘട്ടത്തിനാണ് തുടക്കമാകുന്നത്. ഏഷ്യയിലെതന്നെ ഏറ്റവും മികച്ച ഡ്രൈവ്-ഇൻ ബീച്ചുകളിലൊന്നായ മുഴപ്പിലങ്ങാട് ബീച്ച്, പ്രകൃതിസൗന്ദര്യം നിറഞ്ഞുനിൽക്കുന്ന ധർമടം ബീച്ച്, അഞ്ചരക്കണ്ടി, തലശേരി പുഴകൾ അറബിക്കടലിൽ സംഗമിക്കുന്ന ഭാഗത്ത് സ്ഥിതിചെയ്യുന്ന ധർമടം ദ്വീപ് എന്നിവയുടെ വികസനമാണ് ഈ ഘട്ടത്തിലുള്ളത്. മുഴപ്പിലങ്ങാട് ബീച്ച്, ധർമടം ദ്വീപ്, ധർമടം ബിച്ച് എന്നിങ്ങനെ മൂന്നായി തിരിച്ചുകൊണ്ടുള്ള മാസ്റ്റർ പ്ലാനാണ് തയാറാക്കിയിരിക്കുന്നത്.
കുടുംബമായെത്തുന്ന സന്ദർശകർക്കുവേണ്ടി മുഴുപ്പിലങ്ങാട് ബീച്ചിൽ സഞ്ചാരപാതകൾ, വിശ്രമകേന്ദ്രങ്ങൾ എന്നിവയും വിദേശസഞ്ചാരികൾക്ക് വ്യത്യസ്തമായ അനുഭവം നൽകുന്ന തരത്തിലുള്ള ഡ്രൈവ് ഇൻ എന്നിവയുമുണ്ടാകും. ദേശാടന പക്ഷികളടക്കമെത്തുന്ന ധർമടം ദ്വീപിൽ മികച്ച സജ്ജീകരണങ്ങളോടെയുള്ള നേച്ചർ വാക്ക്, അണ്ടർവാട്ടർ സ്കൾപ്ചർ ഗാർഡൻ എന്നിവയും ഒരുക്കുന്നുണ്ട്. കിഫ്ബിയുടെ ധനസഹായത്തോടെ ഈ പദ്ധതിക്കു മാത്രമായുള്ള സ്പെഷൽ പർപ്പസ് വെഹിക്കിൾ മുഖേന കേരള ഇറിഗേഷൻ ഇൻഫ്രസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷനാണ് നിർമാണം ഏറ്റെടുത്തിരിക്കുന്നത്.
പ്രദേശത്തിന്റെ വികസനം നടപ്പിലായാൽ അസംഖ്യം സന്ദർശകരായിരിക്കും എത്തുകയെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പരസ്പരബന്ധമില്ലാതെ കിടക്കുന്ന ഈ പ്രദേശങ്ങളെ രണ്ടു നടപ്പാലങ്ങളിലൂടെ ബന്ധിപ്പിക്കുമെന്ന് ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് പറഞ്ഞു. ആദ്യ നടപ്പാലം മുഴപ്പിലങ്ങാട്, ധർമടം ബീച്ചുകളെ ബന്ധിപ്പിക്കും. ധർമടം ബീച്ചിനെയും ധർമടം ദ്വീപിനെയും ബന്ധിപ്പിച്ചുള്ള പാലം രണ്ടാമതായി നിർമിക്കും.
വലിയൊരു പ്രദേശമായതുകൊണ്ടുതന്നെ പലതരത്തിലുള്ള ടൂറിസം പ്രവർത്തനങ്ങൾ ഇവിടെ സാധ്യമാണെന്ന് ടൂറിസം ഡയറക്ടറും മുൻ കണ്ണൂർ ജില്ലാ കളക്ടറുമായ പി. ബാലകിരണ് പറഞ്ഞു.