ഇരിട്ടി: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയെയും ഫാമിനെയും കാട്ടാനയുടെ ഭീഷണിയില്‍നിന്നു രക്ഷിക്കുന്നതിനായി വനാതിര്‍ത്തിയില്‍ പുതുതായി 14 കിലോമീറ്ററില്‍ നിര്‍മിക്കുന്ന ആനമതിലിന്റെ നിര്‍മാണത്തിനുള്ള 11 കോടിയുടെ ആദ്യഗഡു പട്ടികവര്‍ഗ വികസന വകുപ്പ് പൊതുമരാമത്ത് വകുപ്പിന് കൈമാറി. നേരത്തെ തയാറാക്കിയ എസ്റ്റിമേറ്റ് പുതുക്കി പുതിയ എസ്റ്റിമേറ്റ് തയാറാക്കാന്‍ പൊതുമരാമത്ത് ചീഫ് എൻജിനിയര്‍ക്ക് പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ കത്തും നല്കി.
രണ്ടു വര്‍ഷം മുമ്പ് ഭരണാനുമതി ലഭിച്ച പ്രവൃത്തിയുടെ മൊത്തം അടങ്കല്‍ തുകയില്‍ 50 ശതമാനമായ 11 കോടി മുന്‍കൂറായി നിക്ഷേപിക്കുന്നതിന് ധനകാര്യ വകുപ്പ് നേരത്തെ അനുമതി നല്‍കിയിരുന്നു. പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗമാണ് നിര്‍മാണം പൂര്‍ത്തിയാക്കുക. രണ്ടു വര്‍ഷം മുമ്പ് ഊരാളുങ്കല്‍ സൊസൈറ്റിക്ക് ടെന്‍ഡറില്ലാതെ നിര്‍മാണം കൈമാറാനായിരുന്നു തീരുമാനിച്ചിരുന്നത്. ഇതിനായി തയാറാക്കിയഎസ്റ്റിമേറ്റ് ആവശ്യമെങ്കില്‍ പുതുക്കി നിര്‍മാണം ആരംഭിക്കാനാണ് പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ പൊതുമാരാമത്ത് വകുപ്പ് ചീഫ് എൻജിനിയര്‍ക്ക് നല്കിയ കത്തില്‍ നിര്‍ദേശിച്ചത്.
ടെന്‍ഡറില്ലാതെ പ്രവ്യത്തി അനുവദിക്കണമെന്നായിരുന്നു ഊരാളുങ്കല്‍ സൊസൈറ്റിയുടെ ആവശ്യം. ടെന്‍ഡറില്ലാതെ പ്രവര്‍ത്തി നല്കുന്നതിനെതിരേ പരാതി ഉയര്‍ന്നതോടെയാണ് ഊരാളുങ്കല്‍ സൊസൈറ്റി പിന്മാറിയത്. പ്രവൃത്തി പൊതുമാരാമത്ത് വകുപ്പിനെക്കൊണ്ട് ഏറ്റെടുപ്പിക്കുന്നതിന് നിയോജകമണ്ഡലം എംഎല്‍എ സണ്ണി ജോസഫും പട്ടികവര്‍ഗ വികസന വകുപ്പും നടത്തിയ നീക്കങ്ങളാണ് ഇപ്പോള്‍ വിജയത്തിലെത്തിയത്. 18 മാസംകൊണ്ട് മതില് നിര്‍മിക്കണമെന്ന് ഒരുമാസം മുമ്പ് ഹൈക്കോടതി പട്ടികവര്‍ഗവികസന വകുപ്പിന് അന്ത്യശാസനം നല്‍കിയിരുന്നു.
ആറളം ഫാമിലെ നാല് താമസക്കാരും ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റിയും ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധനും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടലുണ്ടായത്.
നിലവിലുള്ള മതിലിനോട് ചേര്‍ന്നുതന്നെയാണ് പുതിയ പ്രതിരോധമാര്‍ഗങ്ങളും നിലവില്‍ വരിക. മേഖലയിലെ രൂക്ഷമായ കാട്ടാനശല്യം പരിഹരിക്കുന്നതിന് പ്രതിരോധസംവിധാനങ്ങള്‍ ഉണ്ടാക്കുമെന്ന് പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി നേരത്തെ ഉറപ്പുനല്‍കിയിരുന്നു.
ആറളം ഫാമിനേയുംകൂടി സംരക്ഷിക്കുന്ന വിധത്തിലായിരിക്കണം പ്രതിരോധ സംവിധാനം ഉണ്ടാക്കേണ്ടതെന്ന ജില്ലാകളക്ടറുടെയും ആദിവാസി പുനരധിവാസ മിഷന്റെയും നിര്‍ദേശത്തെ തുടര്‍ന്ന് സംയുക്ത പരിശോധന നടത്തി മതിലിന്റെ രൂപരേഖ തയാറാക്കിയിരുന്നു. നിലവില്‍ ആറളം വന്യജീവി സങ്കേതവും പുനരധിവാസ മേഖലയും അതിര്‍ത്തി പങ്കിടുന്ന 11 കിലോമീറ്ററിലാണ് ആനമതില്‍ ഉള്‍പ്പെടുന്ന പ്രതിരോധ സംവിധാനമുള്ളത്. ഇതില്‍ അഞ്ചുകിലോമീറ്റര്‍ കരിങ്കല്ലുകൊണ്ട് നിര്‍മിച്ച ആനമതിലും മൂന്ന് കിലോമീറ്റര്‍ റെയില്‍ ഫെന്‍സിംഗും മൂന്ന് കിലോമീറ്റര്‍ ട്രഞ്ചുമാണ്.നിലവിലുള്ള പ്രതിരോധസംവിധാനം നിലനിര്‍ത്തിക്കൊണ്ട് ഇതിനോടു ചേര്‍ന്ന് 14 കിലോമീറ്ററിൽ മതില് നിര്‍മിക്കാനാണ് അനുമതി.
നബാര്‍ഡിന്റെ സഹായത്താല്‍ മൂന്ന് കിലോമീറ്റര്‍ റെയില്‍ ഫെന്‍സിംഗ് സ്ഥാപിക്കുന്നതിന് മൂന്ന് കോടി രൂപ നേരത്തെ മാറ്റിവച്ചിരുന്നു. വനംവകുപ്പും പുനരധിവാസ മിഷനും നിര്‍വഹണ ഏജന്‍സിയായ കിറ്റ്കോയും ചേര്‍ന്നു നടത്തിയ പരിശോധനയില്‍ 13ാം ബ്ലോക്കില്‍ ഒരു കിലോമീറ്ററും 9,10 ബ്ലോക്കുകളിലായി രണ്ട് കിലോമീറ്ററുമാണ് റെയില്‍ ഫെന്‍സിംഗ് പൂര്‍ത്തിയാക്കിയത്. അവശേഷിക്കുന്ന ഭാഗത്തെ നിര്‍മാണത്തിന് 22 കോടിയോളം രൂപ വേണ്ടിവരും. ഇതിനുള്ള 50 ശതമാനം തുകയാണ് അനുവദിച്ചിരിക്കുന്നത്. ബാക്കി തുക നിര്‍മാണപുരോഗതി വിലയിരുത്തി പൊതുമരാമത്ത് ആവശ്യപ്പെടുന്ന മുറയ്ക്ക് അനുവദിക്കും.