ജാതി-മത ചിന്തകൾക്കപ്പുറം അവശതയനുഭവിക്കുന്നവർക്കൊപ്പം നിലകൊള്ളുന്ന ചലച്ചിത്ര നടൻ മമ്മൂട്ടിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോർജ് ഞറളക്കാട്ട്.
നിർധന വിദ്യാർഥികളുടെ ഓൺലൈൻ പഠനത്തിന് സഹായകമായി മമ്മൂട്ടിയുടെ നേതൃത്വത്തിൽ നടത്തുന്ന സ്മാർട്ട് ഫോൺ വിതരണ പദ്ധതിയായ “വിദ്യാമൃതത്തിന്റെ ” മലബാർ മേഖലാതല വിതരണോദ്ഘാടനം തലശേരിയിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു ആർച്ച്ബിഷപ്.
കോഴിക്കോട് ബേപ്പൂർ ഗവ. സ്കൂൾ പ്രധാനാധ്യാപിക സി.പി. രമ കുട്ടികൾക്കുവേണ്ടി ആദ്യ ഫോൺ മാർ ജോർജ് ഞറളക്കാട്ടിൽനിന്ന് ഏറ്റുവാങ്ങി.
ആർച്ച്ബിഷപ് എമെരിറ്റസ് മാർ ജോർജ് വലിയമറ്റം, അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി, കെയർ ആൻഡ് ഷെയർ മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ, ഫാ. ജോൺ കൂവപ്പാറയിൽ, മുഹമ്മദ് റിസ്വാൻ, അഫ്സൽ കോഴിക്കോട് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
തന്റെ ജീവകാരുണ്യ പ്രസ്ഥാനമായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വഴിയാണ് മമ്മൂട്ടി “വിദ്യാമൃതം ” എന്നു പേരിട്ടിരിക്കുന്ന പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതി പ്രഖ്യാപിച്ചതുമുതൽ ലഭിച്ച 7,000 അപേക്ഷകളിൽനിന്നും തെരഞ്ഞെടുത്ത കുട്ടികൾക്കാണ് സഹായം ലഭ്യമാക്കുന്നത്. അനാഥാലയങ്ങളിൽനിന്നുള്ള കുട്ടികൾ, മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾ, സർക്കാർ സ്കൂളുകളിൽ നിന്നുള്ള അപേക്ഷകൾ എന്ന മുൻ ഗണനാക്രമത്തിലാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്.
“നിങ്ങളുടെ വീട്ടിൽ ഉപയോഗിക്കാതെ ഇരിക്കുന്ന ഉപയോഗയുക്തമായ ഫോണുകൾ ഞങ്ങളെ ഏൽപ്പിക്കൂ, അർഹതപ്പെട്ട കൈകളിൽ ഞങ്ങൾ എത്തിക്കാം’ എന്ന് മമ്മൂട്ടി സമൂഹമാധ്യമങ്ങളിലൂടെ അഭ്യർഥിച്ചിരുന്നു. മമ്മൂട്ടിയുടെ അഭ്യർത്ഥന ഏറ്റെടുത്ത മലയാളികൾ പഴയതിനു പകരം പുതിയ ഫോണുകൾ തന്നെ സംഭാവനയായി കെയർ ആൻഡ് ഷെയറിനു കൈമാറി. ആദ്യദിവസങ്ങളിൽത്തന്നെ ആയിരത്തോളം പുതിയ സ്മാർട്ട് ഫോണുകൾ പദ്ധതിക്കായി ലഭിച്ചു.
കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലേക്കുള്ള വിതരണമാണ് തലശേരിയിൽ ആരംഭിച്ചത്.