കണ്ണൂർ: അഴീക്കലില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന അന്താരാഷ്ട്ര ഗ്രീന്‍ ഫീല്‍ഡ് തുറമുഖത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കല്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ തീരുമാനം. ഇതിന്റെ ഭാഗമായി കെ.വി. സുമേഷ് എംഎല്‍എ, ജില്ലാ കളക്ടര്‍ ടി.വി. സുഭാഷ് എന്നിവര്‍ പദ്ധതിപ്രദേശം സന്ദര്‍ശിച്ചു.
ഭൂമി ഏറ്റെടുക്കുന്നതിനായുള്ള നടപടിക്രമങ്ങള്‍ പത്തു ദിവസത്തിനകം പൂര്‍ത്തീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്കി. നടപടികള്‍ വേഗത്തിലാക്കുന്നതിനായി കണ്ണൂര്‍ തഹസില്‍ദാറുടെ നേതൃത്വത്തില്‍ ജില്ലാ സര്‍വേ സൂപ്രണ്ട്, സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍, തഹസില്‍ദാര്‍ തുടങ്ങിയവര്‍ ഉള്‍ക്കൊള്ളുന്ന പ്രത്യേക കമ്മിറ്റിക്ക് രൂപം നല്കി.
നിലവിലുള്ള അഴീക്കല്‍ തുറമുഖത്തുനിന്ന് രണ്ടര കിലോമീറ്റര്‍ അകലെയാണ് പുതിയ ഗ്രീന്‍ഫീല്‍ഡ് തുറമുഖം വരുന്നത്. അഴീക്കോട് പഞ്ചായത്തിലെ 85.7 ഏക്കറും മാട്ടൂല്‍ പഞ്ചായത്തിലെ 60.9 ഏക്കറും ഉള്‍പ്പെടെയുള്ള പദ്ധതിപ്രദേശത്ത് നേരത്തെ സര്‍വേനടപടികള്‍ പൂര്‍ത്തിയാക്കി തുറമുഖത്തിനുള്ള രൂപരേഖ തയാറാക്കിയിരുന്നു.
തുറമുഖം സ്ഥാപിക്കുന്നതിനു മുന്നോടിയായുള്ള മണ്ണ് പരിശോധനയും ഇതിനകം പൂര്‍ത്തിയാക്കി. കടലും വളപട്ടണം പുഴയും ചേരുന്ന മുനമ്പ് ഭാഗത്തിനടുത്തായാണ് പുതിയ അത്യാധുനിക ഗ്രീന്‍ ഫീല്‍ഡ് തുറമുഖം സ്ഥാപിക്കുക.
അഴീക്കലില്‍ പുതിയ തുറമുഖ നിര്‍മാണത്തിനായി സംസ്ഥാനസര്‍ക്കാര്‍ മലബാര്‍ ഇന്റര്‍നാഷണല്‍ പോര്‍ട്ട് ആൻഡ് സെസ് ലിമിറ്റഡ് എന്ന പേരില്‍ നേരത്തെ കമ്പനി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിരുന്നു. പുതിയ പദ്ധതിപ്രദേശം അഴിമുഖത്തോട് ചേര്‍ന്നുകിടക്കുന്നതായതിനാല്‍ ആഴക്കുറവ് പ്രശ്നമാകില്ലെന്നത് അനുകൂല ഘടകമാണ്. ഗ്രീന്‍ ഫീല്‍ഡ് തുറമുഖ പദ്ധതിക്കായി 3698 കോടി രൂപ സംസ്ഥാനസര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയിരുന്നു.