കണ്ണൂർ: അഴീക്കല്‍ തുറമുഖ വികസനത്തിന്റെ ഭാഗമായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായി. തുറമുഖത്തോടു ചേര്‍ന്നുള്ള 4.70 ഏക്കർ സ്ഥലത്തില്‍ ഏറ്റെടുക്കാന്‍ ബാക്കിയുള്ള 30 സെന്റ് കൂടി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചതോടെയാണിത്. അഴീക്കല്‍ നോര്‍ത്ത് വില്ലേജില്‍പ്പെട്ട ഏറ്റെടുത്ത ഭൂമിയുടെ രേഖ കെ.വി. സുമേഷ് എംഎല്‍എയുടെ സാന്നിധ്യത്തില്‍ എല്‍എ സ്പെഷല്‍ തഹസില്‍ദാര്‍ വി.കെ. ഷാജി ഹാര്‍ബര്‍ എൻജിനിയറിംഗ് വിഭാഗം അസിസ്റ്റന്റ് എൻജിനിയര്‍ പി. സുനില്‍ കുമാറിന് കൈമാറി.
അഴീക്കല്‍ പ്രദേശത്തിന്റെയും കണ്ണൂർ ജില്ലയുടെതന്നെയും പുരോഗതിയില്‍ നാഴികക്കല്ലായി മാറുന്ന അഴീക്കല്‍ തുറമുഖ വികസനത്തിലേക്കുള്ള നിര്‍ണായക ചുവടുവയ്പാണ് ഇതിലൂടെ സാധ്യമായതെന്ന് കെ.വി. സുമേഷ് അഭിപ്രായപ്പെട്ടു.
2007ലാണ് തുറമുഖ വികസനത്തിനാവശ്യമായ 4.70 ഏക്കർ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്. തുറമുഖ വികസനത്തിനാവശ്യമായ കെട്ടിടങ്ങളും മറ്റു സൗകര്യങ്ങളും ഒരുക്കുന്നതിനു വേണ്ടിയായിരുന്നു ഇത്. എന്നാല്‍ ഇതില്‍ 4.40 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ നേരത്തെ പൂര്‍ത്തിയായിരുന്നുവെങ്കിലും തുറമുഖത്തോട് ചേര്‍ന്നുകിടക്കുന്ന 30 സെന്റ് ഭൂമി വിട്ടുനല്‍കാന്‍ ഉടമകള്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് തുറമുഖ വികസനം തടസപ്പെടുകയായിരുന്നു.
തുറമുഖ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിലയിരുത്തുന്നതിനായി വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവിലിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ 14ന് നടന്ന യോഗത്തില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് ഭൂമി ഏറ്റെടുത്തത്.
അഴീക്കല്‍ തുറമുഖം ഓഫീസിൽ നടന്ന ചടങ്ങില്‍ കെ.വി. സുമേഷ് എംഎല്‍എ, മുന്‍ എംഎല്‍എ എം. പ്രകാശന്, പഞ്ചായത്ത് പ്രസിഡന്റ് കെ.അജീഷ്, അംഗം കെ.സി. ഷദീറ, എല്‍എ സ്പെഷല്‍ തഹസില്‍ദാര്‍ വി.കെ. ഷാജി, ഹാര്‍ബര്‍ എൻജിനിയറിംഗ് വിഭാഗം അസിസ്റ്റന്റ് എൻജിനിയര്‍ പി.സുനില്‍ കുമാര്‍, ഹാര്‍ബര്‍ വാര്‍ഫ് സൂപ്പര്‍വൈസര്‍ ഇ.പി. നമീദ് തുടങ്ങിയവര്‍ പങ്കെടുത്തു.