ഇരിട്ടി: തില്ലങ്കേരി വാഴക്കാല്‍ ഗവ.യൂ പി സ്‌കൂളിന്റെ അധീനതയിലുള്ള സ്ഥലത്തുനിന്നും ബോംബ് ശേഖരം കണ്ടെത്തി. നാല് പ്ലാസ്റ്റിക്ക് ബോംബുകളാണ് പെയിന്റ് ബക്കറ്റില്‍ ഒളിപ്പിച്ച നിലയില്‍ സ്‌കൂൾ കൊമ്പൗണ്ടിലെ വാഴയുടെ അരികില്‍ നിന്നും കണ്ടെത്തിയത്. തിങ്കളാഴ്ച വൈകുന്നേരത്തോടെ പ്രധമാദ്ധ്യാപികയും സഹഅധ്യാപകരും ചേര്‍ന്ന് വാഴക്കൂല വെട്ടിയെടുക്കുന്നതിനായി എത്തിയപ്പോഴാണ് വാഴകൾക്കിടയിൽ ബക്കറ്റ് ശ്രദ്ധയില്‍പ്പെട്ടത്. കടലാസില്‍ പൊതിഞ്ഞ നിലയില്‍ ഒരു ബോംബ് ബക്കറ്റില്‍ കണ്ടതോടെ സ്‌കൂള്‍ അധികൃതര്‍ മുഴക്കുന്ന് പോലിസിനെ വിവരമറിയിച്ചു. സി ഐ എം.കെ. സുരേഷ്, എസ് ഐ പി.റഫീക്ക് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ണൂര്‍ ബോംബ്‌സ്‌ക്വാഡും സ്ഥലത്തെത്തി നടത്തിയപരിശോധനയിലാണ് ബക്കറ്റിൽ നാല് ബോംബുകൾ ഉള്ളതായി കണ്ടെത്തിയത് . ഇന്‍സുലേഷന്‍ ടാപ്പ് ചുറ്റിയ നിലയിലുള്ള ബോംബുകൾ അടുത്ത ദിവസങ്ങളിൽ നിര്‍മ്മിച്ചവയാണ് എന്നാണ് നിഗമനം. തൊട്ടടുത്തുള്ള വിജിനമായ പ്രദേശത്ത് എത്തിച്ച് ബോംബുകൾ നിര്‍വിര്യമാക്കി. പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതി, വൈസ് പ്രസിഡന്റ് അണിയേരിചന്ദ്രന്‍, പി ടി എ പ്രസിഡന്റ് കെ.സി. സജീവന്‍ എന്നിവരും സംഭവമറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു.