കണ്ണൂര്‍: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയും ലൈസൻസ് എടുക്കാതെയും കണ്ണൂർ നഗരത്തിൽ തട്ടുകടകൾ വ്യാപകമാകുന്നു. ലോക്ക്ഡൗണിനും ശേഷം നഗരത്തിൽ നിരവധി തട്ടുകടകളാണ് അനധികൃതമായി പ്രവർത്തനം ആരംഭിച്ചത്. നഗരത്തിലെ ഇടവഴികളിൽ പോലും തീർത്തും വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് തട്ടുകടകൾ പ്രവർത്തിക്കുന്നത്.
തട്ടുകടകളില്‍ ഉപയോഗിക്കുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിച്ചതിന്റെ റിപ്പോര്‍ട്ടും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ രജിസ്ട്രേഷന്, പഞ്ചായത്ത് ലൈസന്‍സ് എന്നിവയും നിര്‍ബന്ധമായും ഉടമകളുടെ കൈവശം ഉണ്ടായിരിക്കണം. എന്നാല്‍ ഇവയൊന്നുമില്ലാതെ അധികൃതരുടെ കണ്ണില്‍ പൊടിയിട്ടാണ് പലതിന്റെയും പ്രവര്‍ത്തനം. വൈകുന്നേരം അഞ്ചിനു ശേഷമാണ് തട്ടുകടകളുടെ പ്രവര്‍ത്തനം. ഇവിടങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റിൽ പറത്തിയാണ് ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നത്.
ഒഴിഞ്ഞ സാനിറ്റൈസര്‍ ബോട്ടിലും ഹാൻഡ് വാഷുമാണ് പലയിടത്തും. ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന സ്ഥലത്ത് തന്നെയാണ് ഭക്ഷണാവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്നത്. പാത്രം കഴുകാനുപയോഗിക്കുന്ന വെള്ളവും കൈകഴുകുന്ന വെള്ളവുമെല്ലാം ഒഴുക്കുന്നത് ഒരു സ്ഥലത്ത് തന്നെ. ഇറച്ചി പൊരിക്കുന്ന എണ്ണ ഒരു ദിവസം ഉപയോഗിച്ചതു തന്നെയാണ് ആഴ്ചകളോളം പലയിടത്തും ഉപയോഗിക്കുന്നത്. ഇതില്‍ തന്നെ മറ്റ് എണ്ണക്കടികളും പൊരിച്ചെടുക്കുന്നവരുണ്ട്. രണ്ട് ദിവസം പഴകിയ എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നതിലൂടെ വിഷസമാനമായ ഭക്ഷണപദാര്‍ഥങ്ങളാണ് ആളുകള്‍ക്ക് ലഭിക്കുന്നത്.
പലഹാരങ്ങള്‍ മൃദുവാകാന്‍ കൃത്യമായ അളവില്ലാതെ സോഡാപൊടിയും മറ്റ് രാസപദാര്‍ഥങ്ങളും പലരും ചേര്‍ക്കുന്നുണ്ട്. കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ അനധികൃതമായി പ്രവര്‍ത്തിച്ചു വരുന്ന തട്ടുകടകള്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നതെന്ന് കോർപറേഷൻ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ലോക്ക്ഡൗണിന് ശേഷം അധികൃതർ പരിശോധന നടത്തി വരുന്നുണ്ട്. ഭൂരിഭാഗം കടകള്‍ക്കും ആദ്യം താക്കീത് നല്‍കുകയാണ് ചെയ്യുന്നത്. അത് പാലിച്ചില്ലെങ്കില്‍ പിഴ ഈടാക്കും. രാത്രികാലങ്ങളില്‍ തട്ടുകടകള്‍ വ്യാപകമായതിനാല്‍ ആരോഗ്യ വകുപ്പിന്റെ കീഴില്‍ പരിശോധന വരും ദിവസങ്ങളില്‍ ശക്തമാക്കാനൊരുങ്ങുകയാണ് അധികൃതർ.