കണ്ണൂർ: കര്‍ണാടക യൂണിവേഴ്സിറ്റിയില്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയ സിസ്റ്റര്‍ ലീമയ്ക്ക് അനുജനെ ശുശ്രൂഷിച്ചുകൊണ്ട് ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ അവസരം.
ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ് സിസ്റ്റർ ലീമയ്ക്ക് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിനുള്ള പ്രത്യേക അനുമതി തളിപ്പറന്പ്, പയ്യന്നൂർ താലൂക്ക് തല സാന്ത്വന സ്പർശം അദാലത്തിൽ നല്‍കിയത്. പഠനം പൂര്‍ത്തിയാക്കിയ കോളജില്‍ത്തന്നെ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കണമെങ്കിലും സിസ്റ്റര്‍ ലീമയുടെ ബുദ്ധിമുട്ടുകള്‍ അറിഞ്ഞപ്പോള്‍ മന്ത്രി കെ.കെ. ശൈലജ പ്രത്യേക അനുമതി നല്‍കുകയായിരുന്നു .
ബംഗളൂരു സെന്റ് ജോൺസ് മെഡിക്കൽ കോളജിൽ പഠനം പൂര്‍ത്തിയാക്കിയ സമയത്താണ് ചെമ്പന്തൊട്ടി സ്വദേശിനിയും സിസ്റ്റേഴ്സ് ഓഫ് നസ്രത്ത് സന്യാസിനി സഭാംഗവുമായ സിസ്റ്റര്‍ ലീമ മാത്യുവിന് അച്ഛനമ്മമാരെ നഷ്ടപ്പെടുന്നത്. മകളെ കണ്ടു മടങ്ങുമ്പോഴുണ്ടായ വാഹനാപകടത്തില്‍ പിതാവും അമ്മയും മരിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനുജന് ലിന്‍സ് മാത്യുവിന്റെ ചികിത്സയ്ക്കും പരിചരണങ്ങള്‍ക്കുമായി സിസ്റ്റർ ലീമയ്ക്ക് നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. നാല് മേജര്‍ ശസ്ത്രക്രിയകള്‍ കഴിഞ്ഞ ലിന്‍സിന് ഒരു വര്‍ഷത്തിനിടെ ഇനിയും ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
2019-ല്‍ എംബിബിഎസ് കോഴ്സ് പൂര്‍ത്തിയാക്കിയ ലീമയ്ക്ക് പഠിച്ച യൂണിവേഴ്സിറ്റിയില്‍ത്തന്നെ ഇന്റേണ്‍ഷിപ്പ് ചെയ്യാനാകാതെവന്നപ്പോള് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് അപേക്ഷിക്കുകയായിരുന്നു. 2021 നവംബറില്‍ വരുന്ന ഒഴിവിലേക്ക് പരിഗണിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും ഒരു വര്‍ഷം നഷ്ടപ്പെടുമെന്ന വിഷമത്തിലാണ് ലീമ അദാലത്തിലെത്തിയത്.