തിരുവനന്തപുരം: സിനിമ പറയുന്ന വിഷയം കൊണ്ട് റിലീസിന് മുൻപെ വിവാദങ്ങളിൽ അകപ്പെട്ട സിനിമയാണ് ദ കേരള സ്റ്റോറി. കേരളത്തിലെ യുവതികളെ തീവ്രവാദ സംഘടനകള്‍ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് സമര്‍ഥിക്കുന്ന ചിത്രത്തിനെതിരെ വലിയ തോതിലുള്ള പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. സാമൂഹിക- രാഷ്ട്രീയ രംഗത്തുള്ള പലരും സിനിമക്ക് എതിരെ രംഗത്തെത്തിയിരുന്നു.
ഇപ്പോള്‍ ഇതാ ദ കേരള സ്റ്റോറി സംവിധായകന്‍ സുദീപ്തോ സെന്നിനെതിരെ കേരള വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി രംഗത്ത് വന്നിരിക്കുകയാണ്. മുംബൈയില്‍ ദ കേരള സ്റ്റോറി സംഘം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ കേരളത്തിനെതിരെ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് മന്ത്രി രംഗത്ത് എത്തിയത്.
സുധിപ്തോ സെൻ, താങ്കൾക്ക് കേരളം എന്തെന്ന് അറിയില്ല. ഇവിടെ ആ പരിപ്പ് വേവില്ല. എന്നാണ് മന്ത്രി പോസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മുംബൈയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് സുദീപ്തോ സെന്‍ രണ്ട് കേരളം ഉണ്ട് എന്ന തരത്തില്‍ വിവാദ പരാമര്‍ശം നടത്തിയത്.
“കേരളത്തിനുള്ളിൽ രണ്ട് കേരളങ്ങളുണ്ട്. ഒരു ചിത്രം മനോഹരമായ കായല്‍. ലാൻഡ്‌സ്‌കേപ്പ്, കളരിപ്പയറ്റ്, നൃത്തം എന്നിങ്ങനെയാണ്. മറ്റൊരു കേരളം, കേരളത്തിന്റെ വടക്ക് ഭാഗമാണ്. മലപ്പുറം, കാസർഗോഡ്, കോഴിക്കോട്, മംഗളൂരു ഉൾപ്പെടെ ദക്ഷിണ കർണാടകയുമായി ബന്ധിപ്പിക്കുന്ന ഒരു ഭീകര ശൃംഖലയുടെ കേന്ദ്രമാണ് അവിടം” – എന്നാണ് സുദീപ്തോ സെന്‍ പറഞ്ഞത്.
അതേ സമയം റിലീസ് ചെയ്ത് 12 ദിവസം പിന്നിടുമ്പോൾ 150 കോടിയും ദി കേരള സ്റ്റോറി പിന്നിട്ടിരിക്കുകയാണ്. വെള്ളി 12.35 കോടി, ശനി 19.50 കോടി, ഞായർ 23.75 കോടി, തിങ്കൾ 10.30 കോടി, ചൊവ്വ 9.65 കോടി എന്നിങ്ങനെ ആണ് ചിത്രം നേടിയിരിക്കുന്നത്. അതായത് ആകെമൊത്തം 156.69 കോടി ചിത്രം സ്വന്തമാക്കി കഴിഞ്ഞുവെന്ന് ട്രേഡ് അനലിസ്റ്റ് ആയ തരൺ ആദർശ് ട്വീറ്റ് ചെയ്യുന്നു.