മണത്തക്കാളി ചെടിയിൽ നിന്നു വേർതിരിച്ചെടുത്ത ഉട്രോസൈഡ്-ബി എന്ന സംയുക്തം കരൾ അർബുദത്തിനെതിരെ ഫലപ്രദമെന്നു രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയുടെ (ആർജിസിബി) ഗവേഷണ ഫലം. ഇതിന് അമേരിക്കയുടെ എഫ്ഡിഎയിൽ നിന്ന് ഓർഫൻ ഡ്രഗ് അംഗീകാരം ലഭിച്ചു.
വഴിയോരങ്ങളിൽ വരെ കാണപ്പെടുന്ന കുറ്റിച്ചെടിയായ മണത്തക്കാളിയുടെ (സോലാനം നിഗ്രം) ഇലകൾക്ക് കരളിനെ അനിയന്ത്രിതമായ കോശ വളർച്ചയിൽ നിന്ന് സംരക്ഷിക്കാനുള്ള ഗുണങ്ങളുണ്ടെന്നാണ് സീനിയർ സയന്റിസ്റ്റ് ഡോ.റൂബി ജോൺ ആന്റോ, വിദ്യാർഥിനി ഡോ. ലക്ഷ്മി ആർ.നാഥ് എന്നിവരുടെ കണ്ടെത്തൽ. ചെടിയുടെ ഇലകളിൽ നിന്ന് ഉട്രോസൈഡ്-ബി എന്ന തന്മാത്ര ഇരുവരും വേർതിരിച്ചെടുക്കുകയായിരുന്നു.
യുഎസ്, കാനഡ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ പേറ്റന്റ് നേടിയ സാങ്കേതികവിദ്യ യുഎസ് മരുന്ന് കമ്പനിയായ ക്യുബയോമെഡ് വാങ്ങി.
ഒക്‌ലഹോമ മെഡിക്കൽ റിസർച് ഫൗണ്ടേഷൻ വഴിയാണ് സാങ്കേതിക കൈമാറ്റം നടത്തിയത്. ഈ സംയുക്തം നിലവിൽ ലഭ്യമായ മരുന്നിനേക്കാൾ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്