ഒരുമയുടെ പൂക്കളം തീർത്ത് നാട് ഓണമാഘോഷിച്ചു. കോവിഡ് പരിമിതികൾക്കിടയിലും ആഘോഷത്തിന്റെ നിറം മങ്ങിയില്ല.
പൊതു ഇടങ്ങളിലെ കൂടിച്ചേരലുകൾ ഒഴിവാക്കിയപ്പോൾ വീടുകളിൽ കൂട്ടായ്‌മയുടെ സന്തോഷം നിറഞ്ഞു. കോവിഡ് കാലത്തെത്തുന്ന രണ്ടാമത്തെ ഓണമായിരുന്നു ഇത്തവണത്തേത്.
പൂമുഖത്ത് പൂക്കളം തീർത്തും പുത്തൻ വസ്ത്രമണിഞ്ഞും പ്രായമായവർ മുതൽ കുരുന്നുകൾവരെ ഓണത്തെ വരവേറ്റു. വിഭവസമൃദ്ധമായ സദ്യയും തയ്യാറാക്കി. ആഘോഷ നിമിഷങ്ങളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലും പങ്കുവച്ചു.
പ്രതിസന്ധികളിലും സാധാരണക്കാരന്റെ വീടുകളിലും ഓണത്തിന് നിറം മങ്ങിയില്ല. ഓണം പ്രമാണിച്ച് രണ്ടുമാസത്തെ ക്ഷേമ പെൻഷൻ ഒരുമിച്ച് കൈയിൽ കിട്ടിയതും സദ്യവട്ടത്തിനുള്ള കിറ്റ് റേഷൻകട വഴി ലഭിച്ചതും അല്ലലില്ലാതെ ഓണമുണ്ണാനുള്ള വകയൊരുക്കി.
ഓണാഘോഷ പരിപാടികളും മത്സരങ്ങളുമെല്ലാം വീട്ടുമുറ്റത്തും ഓൺലൈനിലുമായി. കോവിഡ് മാനദണ്ഡം പാലിച്ച് ചെറു ഉല്ലാസയാത്രകളുമുണ്ടായി.
കോവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പൊലീസിന്റെ കർശന പരിശോധനകളുമുണ്ടായിരുന്നു.