ഇരിട്ടി: കെഎസ്ഇബി ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ അസിസ്റ്റന്റ് എൻജിനിയര്‍മാരായി നിയമനം ലഭിക്കേണ്ട 89 പേരുടെ നിയമന ഉത്തരവിനായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് ഒരു വര്‍ഷം. കഷ്ടപ്പെട്ടു പഠിച്ച് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട് നിയമന ശിപാര്‍ശ ലഭിച്ചവർക്കാണ് ഈ ദുരവസ്ഥ. 2013-ലാണ് കെഎസ്ഇബിയില്‍ ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ അസിസ്റ്റന്റ് എൻജിനിയര്‍ തസ്തികയിലേക്ക് പിഎസ്സി വിജ്ഞാപനം ഇറക്കിയത്. പതിനായിരത്തോളം അപേക്ഷകര്‍ക്കായി 2014-ല്‍ പരീക്ഷയും നടത്തി.
2016ൽ 1500 ഓളം പേരെ ഉള്‍പ്പെടുത്തി റാങ്ക് ലിസ്റ്റും പ്രസിദ്ധികരിച്ചു. 2019 ഡിസംബര്‍ 31ന് കാലാവധി പൂര്‍ത്തിയാകേണ്ട റാങ്ക് ലിസ്റ്റില്‍നിന്നുള്ള അഡ്വൈസ് മെമ്മോ ലഭിച്ച ഉദ്യോഗാർഥികള്‍ക്കാണ് ഈ അവസ്ഥ. ഉടന്‍ നിയമനം നല്‍കുമെന്ന് പറയാന്‍ തുടങ്ങിയിട്ടാകട്ടെ ആറുമാസവും കഴിഞ്ഞു.
റാങ്ക് ലിസ്റ്റിന്റെ കലാവധി അവസാനിക്കുന്നതിന് അഞ്ചു ദിവസം മുന്‍പാണ് 164 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളിലേക്കുള്ള നിയമനം വൈകിയതിനെ തുടര്‍ന്ന് ഉദ്യോഗാര്‍ഥികള്‍ കോടതിയെ സമീപിച്ചു. 2021 മേയ് 31ന് മുമ്പ് എല്ലാവര്ക്കും നിയമനം നല്‍കാനും അതിനുശേഷം പുതിയ നിയമനത്തിനായി പിഎസ്സിയോട് വിജ്ഞാപനം ഇറക്കാനുമാണ് കോടതി നിര്‍ദേശിച്ചത്.
ഇതില്‍ 75 പേര്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ത്തന്നെ നിയമനം നല്‍കിയെങ്കിലും 89 പേര്‍ക്ക് നിയമനം നല്‍കിയില്ല.
നിയമനം ലഭിക്കേണ്ട ഉദ്യേഗാര്ഥികളില് പലര്‍ക്കും 40 നും അതിന് മുകളിലും പ്രായമായി. ഭൂരിഭാഗം പേര്‍ക്കും ഇനിയൊരു അവസരം പോലുമില്ല. നിയമന ശിപാര്‍ശയുമായി വീണ്ടും കോടതി കയറിയ ഉദ്യോഗാര്‍ഥികളോട് പ്രമോഷന് വൈകിയ കാര്യവും മറ്റും പറഞ്ഞ് വീണ്ടും വൈകിപ്പിക്കാനുള്ള നീക്കമാണ് ഉണ്ടാകുന്നത്. മൂന്നാഴ്ചയ്ക്കുള്ളില്‍ നിയമന കാര്യത്തില്‍ വ്യക്തത വരുത്താനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
previous post