കണ്ണൂർ: ക്വട്ടേഷൻ കാര്യങ്ങളിൽ സിപിഎം ഇടപെടാറില്ലെന്ന് ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. കണ്ണൂരിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നഷ്ടപ്പെട്ട പണത്തിന് ക്വട്ടേഷൻ ഏർപ്പാടാക്കി കൊടുക്കാൻ ആരെങ്കിലും സമീപിച്ചാൽ തങ്ങൾ ഇടപെടാറില്ല.
കള്ളപ്പണമായാലും കള്ളസ്വർണമായാലും പോലീസിൽ പരാതിപ്പെടണം. ഇക്കാര്യത്തിൽ മറ്റൊരു നിലപാട് സിപിഎമ്മിനില്ല-എം.വി.ജയരാജൻ പറഞ്ഞു. ക്വട്ടേഷൻ പണവുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും സിപിഎമ്മിനെയോ തന്നെയോ ആരും സമീപിച്ചിട്ടില്ല. അങ്ങനെയുള്ള വാർത്ത പ്രചരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അർജുൻ ആയങ്കിയുമായി ബന്ധപ്പെട്ട വിഷയത്തിൽ കാർ നൽകിയ സഹകരണ ബാങ്കിൽ ജോലി ചെയ്യുന്ന പാർട്ടി പ്രവർത്തകനെ പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടുണ്ട്. ഇനി മറ്റൊരു ബാങ്ക് ജീവനക്കാരനുകൂടി പങ്കുണ്ടെന്ന് ചില മാധ്യമങ്ങളിൽ പറയുന്നുണ്ട്. വ്യക്തികൾ ചെയ്യുന്ന തെറ്റ് സ്ഥാപനവുമായോ കുടുംബങ്ങളുമായോ ബന്ധപ്പെടുത്തി മഹാഅപരാധം ചെയ്തെന്നു പറയാൻ പറ്റില്ല. അത് തെളിയിക്കുന്നതുവരെ. സ്വർണക്കടത്ത്, ക്വട്ടേഷൻ, കുഴൽപ്പണം തുടങ്ങിയ എല്ലാ തിന്മകൾക്കും സിപിഎം എതിരാണ്. 2019 ൽ തന്നെ പാർട്ടി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
അർജുൻ ആയങ്കി പാർട്ടിയുമായി യാതൊരു ബന്ധമില്ലാത്ത ആളാണ്. ഇയാളെ പുറത്താക്കിയിരുന്നു. ക്വട്ടേഷന് രാഷ്ട്രീയമില്ല. മുൻകാലങ്ങളിൽ ക്വട്ടേഷൻ നടത്തിയത് കോൺഗ്രസും ബിജെപിയുമാണ്. മാധ്യമപ്രവർത്തകർ തന്നെ ഇക്കാര്യം വാർത്തയാക്കിയിരുന്നു. അർജുൻ ആയങ്കിയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നതിൽ സിപിഎമ്മിന് യാതൊരു ആശങ്കയുമില്ല. കെ.പി. സഹദേവനും പത്രസമ്മേളനത്തിൽ പങ്കെടുത്തു.