കണ്ണൂർ: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നിർദിഷ്ട മേൽപ്പാതയുടെ അലൈൻമെന്റ് പള്ളിക്കുന്ന് മുതൽ കണ്ണോത്തുംചാൽ വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ കോർപറേഷൻ മേയർ ടി. ഒ. മോഹനൻ മുഖ്യമന്ത്രിക്കും പൊതുമരാമത്തു മന്ത്രിക്കും നിവേദനം നൽകി. ദേശീയപാതയുടെ വീതിക്കുറവും ബൈപാസ്, മേല്‍പ്പാത എന്നിവയുടെ അഭാവവും കാരണം ദീര്‍ഘദൂര, ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെ കണ്ണൂര്‍ നഗരത്തിലൂടെ കടന്ന പോകേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
ഇതിനു പരിഹാരമെന്ന നിലയിലാണ് കണ്ണൂര്‍ നഗരത്തില്‍ ഫ്ലൈ ഓവര്‍ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി പ്രഖ്യാപിച്ച മേല്‍പാത തെക്കിബസാറില്‍ തുടങ്ങി ചേംബര്‍ഹാളില്‍ അവസാനിക്കുന്ന രീതിയിലാണ് ഇപ്പോള്‍ വിഭാവനം ചെയ്തിട്ടുള്ളത്. ഇത് നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവില്ല. ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്കിന് കാരണമാകുന്ന ആള്‍ത്തിരക്കും വാഹനത്തിരക്കും അനുഭവപ്പെടുന്ന എകെജി ആശുപത്രി ജംഗ്ഷന്, കൊയിലി ആശുപത്രി, ശ്രീപുരം സ്കൂള്‍ എന്നിവയെല്ലാം ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന അലൈന്‍മെന്റിന് പുറത്താണ് സ്ഥിതി ചെയ്യുന്നത്.
അതുകൊണ്ട് തന്നെ നിര്‍ദിഷ്ട മേൽപ്പാത അലൈൻമെന്റ് പുനഃക്രമീകരിക്കണമെന്നും എത്രയും പെട്ടെന്ന് ബൈപാസ് പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നും നിവേദനത്തിലുടെ മേയർ ആവശ്യപ്പെട്ടു. മേയറുടെ നിവേദനത്തിൽ അടിയന്തരമായി തീരുമാനമെടുക്കാൻ ജില്ലാ കളക്ടറോട് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നല്കി.