കണ്ണൂർ: വാക്സിനേഷൻ ക്യാമ്പ് കൈയേറി സ്പോർട്സ് കൗൺസിൽ ബോക്സിംഗ് റിംഗ് കൊണ്ടുവച്ചതിൽ പ്രതിഷേധവുമായി മേയർ രംഗത്തെത്തി. കണ്ണൂർ കോർപറേഷന് കീഴിലുള്ള ജൂബിലി ഹാളിൽ വാക്സിനേഷൻ ക്യാന്പ് നടക്കുന്ന സ്ഥലത്ത് ബോക്സിംഗ് റിംഗ് കൊണ്ടുവെച്ച് വാക്സിനേഷൻ തടസപ്പെടുത്തിയതിനാണ് മേയർ ടി.ഒ. മോഹനനും കോർപറേഷൻ കൗൺസിലർമാരും പ്രതിഷേധവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ഒരുമാസക്കാലമായി കോർപറേഷന്റെ നേതൃത്വത്തിൽ ഇവിടെ വാക്സിനേഷൻ ക്യാന്പ് നടന്ന് വരികയായിരുന്നു. ഞായറാഴ്ച ശുചീകരണ തൊഴിലാളികൾ എത്തിയപ്പോൾ സ്പോർട്സ് കൗൺസിൽ ജൂബിലി ഹാളിൽ ബോക്സിംഗ് റിംഗ് കൊണ്ടിവച്ചത് ശ്രദ്ധയിൽപ്പെടുകയും ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്തു.
തുടർന്ന് ഇന്നലെ രാവിലെ മേയറും കൗൺസിലർമാരും എത്തി ജൂബിലി ഹാളിന് മറ്റൊരു പൂട്ട് ഇട്ടു. നൂറോളം പേരാണ് ഇന്നലെ രാവിലെ ഇവിടെ വാക്സിൻ എടുക്കാൻ എത്തിച്ചേർന്നത്. ജൂബിലി ഹാളിൽ സ്പോര്‍ട്സ് ഉപകരണങ്ങള്‍ വയ്ക്കുന്ന കാര്യം കോര്പറേഷന് അധികാരികളെ അറിയിക്കാന്‍ പോലും ജില്ലാ മെഡിക്കല്‍ ഓഫീസറോ സ്പോര്‍ട്സ് കൗണ്‍സിലോ തയാറായിട്ടില്ലെന്ന് മേയര്‍ ടി.ഒ. മോഹനന് പറഞ്ഞു. നല്ല നിലയില്‍ എല്ലാവിഭാഗം ആളുകള്‍ക്കും ജില്ലയുടെ ഏതു ഭാഗത്തു നിന്നുള്ളവര്‍ക്കും ഇവിടെ വന്ന് സൗകര്യപൂര്‍വം വാക്സിന് കുത്തിവയ്പിന് സാഹചര്യമുണ്ടായിരിക്കെയാണ് മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടിയത്. ജനങ്ങളുടെ ആരോഗ്യത്തിനാണ് കോർപറേഷൻ പ്രാമുഖ്യം നൽകുന്നതെന്ന് മേയർ പറഞ്ഞു. ഇപ്പോൾ ആവശ്യം വാക്സിനേഷൻ ക്യാമ്പുകളാണ്. ചിലരുടെ വ്യക്തിതാത്പര്യങ്ങൾ സ്വകാര്യ ആശുപത്രികളെ സഹായിക്കുന്നതിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ഭരണകൂടം അറിഞ്ഞുകൊണ്ടാണ് ഇത്തരം പ്രവർത്തികൾ നടത്തുന്നതെന്നും മേയർ പറഞ്ഞു.
അതിക്രമിച്ചുകയറി സ്പോർട്സ് ഉപകരണങ്ങൾ സ്ഥാപിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാകളക്ടർ, സിറ്റി പോലീസ് കമ്മീഷണർ എന്നിവർക്കും ജൂബിലി ഹാളിൽ നിർത്തിവച്ച വാക്സിനേഷൻ പുനരാരംഭിക്കണം എന്ന് ആവശ്യപ്പെട്ട് ഡിഎംഒക്കും മേയർ നിവേദനം നൽകി.
വാക്സിനേഷൻ ക്യാമ്പ് മാറ്റിയതിൽ അവ്യക്തതയുണ്ടെന്നും ക്യാമ്പ് നടത്തണമെന്ന് തന്നെയാണ് പ്രതിപക്ഷത്തിന്റെയും ആവശ്യമെന്നും കൗൺസിലർ എൻ.സുകന്യ പറഞ്ഞു. ബോക്സിംഗ് പരിശീലനവും മത്സരങ്ങളും നടക്കാത്ത സമയത്ത് ഒരു ഇടുങ്ങിയ ഹാളില്‍ റിംഗ് സ്ഥാപിച്ചത് ചിലരുടെ പണം അടിച്ച് മാറ്റാനുള്ള ഒരു ശ്രമമാണെന്ന് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് പി.കെ. രാഗേഷ് പറഞ്ഞു. കൗൺസിലർമാരായ പി.കെ. രാഗേഷ്, മാർട്ടിൻ ജോർജ്, മുസ്ലീഹ് മഠത്തിൽ, സിയാദ് തങ്ങൾ, സുരേഷ് ബാബു എളയാവൂർ, പി. ഇന്ദിര, കൂക്കിരി രാജേഷ് , പ്രതിപക്ഷ കൗൺസിലർമാരായ എൻ.സുകന്യ, ടി.രവീന്ദ്രൻ എന്നിവരും മേയർക്കൊപ്പം ജൂബിലി ഹാളിൽ എത്തിയിരുന്നു.
അതേസമയം സ്പോർട്സ് സ്കൂളിന്റെ പ്രിൻസിപ്പലാണ് താക്കോൽ നൽകിയതെന്ന് സ്പോർട്സ് കൗൺസിലിന്റെ കോച്ച് സിജിൻ പറഞ്ഞു. ഡൽഹിയിൽ നിന്ന് ആളുകൾ എത്തി റിംഗ് സെറ്റ് ചെയ്യുകയാണ് ചെയ്തത്. അത് സെറ്റ് ചെയ്യാൻ അവർക്ക് മാത്രമെ അറിയൂ. അല്ലാതെ പരിശീലനം നടത്താൻ അല്ല. റിംഗ് സെറ്റ് ചെയ്ത് കേടുപാടുകൾ ഉണ്ടോയെന്ന് പരിശോധിക്കുക മാത്രമാണ് ചെയ്തതെന്നും സിജിൻ പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം വരെ പ്രതിദിനം ആയിരത്തോളം പേര്‍ക്ക് വാക്സിന് കുത്തിവച്ച കേന്ദ്രമാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ അടച്ചുപൂട്ടിയത്. കോവിഡ് വാക്സിനേഷന് എടുക്കുന്നതിന് പേര് രജിസ്റ്റര്‍ ചെയ്തവര്‍ ഇന്നലെ കേന്ദ്രത്തിലെത്തിയപ്പോഴാണ് വാക്സിനേഷന് നടക്കുന്നില്ലെന്ന കാര്യം അറിയുന്നതു തന്നെ. വാക്സിനേഷന് കേന്ദ്രം പ്രവര്‍ത്തിക്കില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പത്രകുറിപ്പ് ഇറക്കിയിരുന്നുവെന്ന് പറയുന്നു. ഇവിടെ വാക്സിൻ നൽകുന്നത് നിർത്തിവച്ചതിനെത്തുടർന്ന് വാക്സിൻ എടുക്കാൻ വന്നവർ പ്രതിഷേധവുമായി രംഗത്തെത്തി.
ആരോപണം
അടിസ്ഥാന രഹിതം
സ്പോർട്സ് സ്കൂളിലെ വാക്സിനേഷൻ സെന്ററുമായി ബന്ധപ്പെട്ട് കണ്ണൂർ കോർപറേഷൻ ഉയർത്തിയ ആരോപണം അടിസ്ഥാനരഹിതമാണ്. ഈ സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിലിന് യാതൊരു ബന്ധവുമില്ല. സ്പോർട്സ് സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികളുടെ കായിക താരങ്ങളുടെ പരിശീലനത്തിനുള്ള ഉപകരണങ്ങളാണ് ഇത്. അത് ആരോഗ്യ പ്രവർത്തകരുടെ സമ്മതത്തോട് കൂടിയാണ് സജ്ജീകരിച്ചതെന്ന് സ്പോർട്സ് കൗൺസിൽ സെക്രട്ടറി കെ.ഷിനിത്ത് പറയുന്നു