കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലേക്കായി ജില്ലയില്‍ ഇന്നലെ 27 പേർ പത്രികകൾ സമർപ്പിച്ചു. മുഖ്യമന്ത്രിക്കെതിരേ മത്സരിക്കുന്ന എൻഡിഎ സ്ഥാനാർഥി സി.കെ. പദ്മനാഭനും യുഡിഎഫ് സ്ഥാനാർഥി സി. രഘുനാഥും വാളയാർ പെൺകുട്ടികളുടെ അമ്മയും പത്രിക സമർപ്പിച്ചതിൽപ്പെടും. അതത് റിട്ടേണിംഗ് ഓഫീസർമാർ മുന്‍പാകെയാണ് പത്രിക സമർപ്പിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആളുകളെ കുറച്ചാണ് പത്രിക സമർപ്പിക്കാൻ സ്ഥാനാർഥികളെത്തിയത്.
കണ്ണൂര്‍, തലശേരി നിയോജക മണ്ഡലങ്ങളില്‍ ഒന്നുവീതവും കൂത്തുപറമ്പ്, കല്യാശേരി, പയ്യന്നൂര്‍ നിയോജക മണ്ഡലങ്ങളില്‍ രണ്ടുവീതവും മട്ടന്നൂര്‍, അഴീക്കോട് നിയോജക മണ്ഡലങ്ങളില്‍ മൂന്നുവീതവും ധര്‍മടം, ഇരിക്കൂര്‍, നിയോജകമണ്ഡലങ്ങളില്‍ നാലുവീതവും തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ അഞ്ചു പത്രികകളുമാണ് ലഭിച്ചത്.
കല്യാശേരി- ടി.പി. ഫാസില്‍ (വെല്‍ഫെയര്‍ പാര്‍ട്ടി), എം.സി. അരുണ്‍കുമാര്‍ (ബിജെപി), പയ്യന്നൂര്‍ – കെ.കെ. ശ്രീധരന് (ബിജെപി), രൂപേഷ് തൈവളപ്പില്‍ (ബിജെപി), തളിപ്പറമ്പ്- വി.പി. റഷീദ് (യുഡിഎഫ്), ഗംഗാധരന് (ബിജെപി), കെ. ബിജു (എല്‍ഡിഎഫ്), കെ.ഒ.പി. ഷിജിത്ത് (സ്വത), ബാലകൃഷ്ണന് ചെമ്മഞ്ചേരി (സ്വത), ഇരിക്കൂര്‍- ജോയ് ജോണ്‍ (സ്വത), സജീവ് ജോസഫ് (യുഡിഎഫ്), കെ.സി. ചാക്കോ (സ്വത), എം.കെ. ആനിയമ്മ (ബിജെപി), അഴീക്കോട്- കെ. രഞ്ജിത്ത് (ബിജെപി), വി.പി. പ്രസാദ് (സ്വത), എം. പ്രകാശന് (എല്‍ഡിഎഫ്), കണ്ണൂര്‍-മീനോത്ത് ഗംഗാധരന് (യുഡിഎഫ്), ധര്‍മടം- സി.കെ. പദ്മനാഭന് (ബിജെപി), സി. ബഷീര്‍ (എസ്ഡിപിഐ), വി. ഭാഗ്യവതി (സ്വത), സി. രഘുനാഥ് (യുഡിഎഫ്), തലശേരി-എം.പി. അരവിന്ദാക്ഷന് (യുഡിഎഫ്), കൂത്തുപറമ്പ്- അബ്ദുള്ള (യുഡിഎഫ്), ഷാഹുല്‍ ഹമീദ് (യുഡിഎഫ്), മട്ടന്നൂർ- ഇല്ലിക്കല്‍ ആഗസ്തി (യുഡിഎഫ്), ടി. റഫീഖ് (എസ്ഡിപിഐ), കെ. ബിജു (ബിജെപി) എന്നിവരാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്.
കഴിഞ്ഞദിവസങ്ങളില്‍ ലഭിച്ച 24 പത്രികകളുള്‍പ്പെടെ 51 പത്രികകളാണ് ജില്ലയില്‍ ഇതുവരെ ലഭിച്ചത്. പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുവരെയേ പത്രികകൾ സ്വീകരിക്കുകയുള്ളൂ. സൂക്ഷ്മ പരിശോധന നാളെ നടക്കും.
സജീവ് ജോസഫ്
ഇരിക്കൂർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി സജീവ് ജോസഫ് നാമനിർദേശ പത്രിക സമർപ്പിച്ചു. ഇരിക്കൂർ ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർ ആർ. അബു മുമ്പാകെയാണ് പത്രിക നൽകിയത്. ഇരിക്കൂർ പാലം സൈറ്റിൽനിന്ന് യുഡിഎഫ് പ്രവർത്തകരോടൊപ്പം പ്രകടനമായെത്തിയാണ് പത്രിക സമർപ്പിച്ചത്. മൂന്നു സെറ്റ് പത്രികയാണ് സമർപ്പിച്ചത്. യുഡിഎഫ് നേതാക്കളായ ടി.എൻ.എ. ഖാദർ, വർഗീസ് വയലാമണ്ണിൽ, പി.സി. ഷാജി, ബേബി തോലാനി, സി.കെ. മുഹമ്മദ് എന്നിവരും പത്രികാസമർപ്പണ വേളയിൽ ഒപ്പമുണ്ടായിരുന്നു. പ്രകടനത്തിന് നൗഷാദ് ബ്ലാത്തൂർ, ജോസ് വട്ടമല, കെ.പി. ഗംഗാദരൻ, ജോജി വട്ടോളി, ടിഎ. ജസ്റ്റിൻ, എസ്. മുഹമ്മദ്, എൻ.പി. റഷീദ്, പി.ടി.എ. കോയ, യു.പി. അബ്ദുൾ റഹ്മാൻ, കെ. സലാഹുദ്ദീൻ, വർഗീസ് വയലാമണ്ണിൽ, കെ.ജെ. മത്തായി, യുഡിഎഫ് ജനപ്രതിനിധികൾ, കോൺഗ്രസിന്റെ വിവിധ മണ്ഡലം, ബൂത്ത് പ്രസിഡന്റുമാർ, യൂത്ത് കോൺഗ്രസ്, കെഎസ്യു ഭാരവാഹികൾ, പോഷക സംഘടനാ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
സി.കെ. പദ്മനാഭൻ
രാവിലെ 11ഓടെയാണ് സി.കെ. പദ്മനാഭൻ പത്രിക സമർപ്പിക്കാനെത്തിയത്. അസിസ്റ്റന്റ് ഡവലപ്മെന്റ് കമ്മീഷണർ (ജനറൽ) ബെവിൻ ജോൺ വർഗീസിന് മുന്‍പാകെ പത്രിക സമർപ്പിച്ചു. എ. രഞ്ജിത്ത് പിന്താങ്ങി. സത്യവാങ് മൂലം ഫയൽ ചെയ്തിട്ടില്ലാത്തതിനാൽ ആസ്തി കാണിച്ചിട്ടില്ല.
സി. രഘുനാഥ്
ഡിസിസി സെക്രട്ടറി സി. രഘുനാഥ് അസിസ്റ്റന്റ് ഡവലപ്മെന്റ് കമ്മീഷണർ (ജനറൽ) ബെവിൻ ജോൺ വർഗീസിനുമുന്പാകെ പത്രിക സമർപ്പിച്ചു. രാവിലെ 11 ഓടെ പത്രിക നൽകാൻ കണ്ണൂരിൽ എത്തിയെങ്കിലും സുധാകരന്റെ തീരുമാനം വൈകിയതിനാൽ പത്രിക നൽകാൻ സാധിച്ചില്ല. തുടർന്ന്
ഔദ്യോഗിക തീരുമാനത്തിന് കാത്തുനിൽക്കാതെ ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് പത്രിക നൽകിയത്. ധർമടം യുഡിഎഫ് ചെയർമാൻ കെ.പി. ജയാനന്ദൻ പിന്താങ്ങി.
വാളയാർ
പെൺകുട്ടികളുടെ അമ്മ
വാളയാറിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച പെൺകുട്ടികളുടെ അമ്മ ധർമടത്ത് മുഖ്യമന്ത്രിക്കെതിരേ മത്സരിക്കും. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ഓടെ അസിസ്റ്റന്റ് ഡവലപ്മെന്റ് കമ്മീഷണർ (ജനറൽ) ബെവിൻ ജോൺ വർഗീസിനുമുന്പാകെ പത്രിക സമർപ്പിച്ചു. വി.എൻ. മാർസൺ പിന്താങ്ങി. മനുഷ്യാവകാശ പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ, ഭർത്താവ് കെ. ഷാജി എന്നിവർക്കൊപ്പമെത്തിയാണ് പത്രിക സമർപ്പിച്ചത്.
പൊട്ടങ്കണ്ടി അബ്ദുള്ള
കൂത്തുപറന്പ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പൊട്ടങ്കണ്ടി അബ്ദുള്ള വരണാധികാരി ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡപ്യൂട്ടി ഓഫീസർ വി. രാജേഷ് മുന്‍പാകെ പത്രിക നൽകി. രണ്ടുസെറ്റ് പത്രികയാണ് നൽകിയത്. കെപിസിസി അംഗങ്ങളായ വി. സുരേന്ദ്രൻ, കെ. പ്രഭാകരൻ എന്നിവർ പിന്താങ്ങി. ഡമ്മി സ്ഥാനാർഥിയായി ഡി.കെ. ഷാഹുൽ ഹമീദും പത്രിക നൽകി.
ഇല്ലിക്കൽ ആഗസ്തി
യുഡിഎഫ് സ്ഥാനാർഥി ഇല്ലിക്കൽ ആഗസ്തി നാമനിർദേശ പത്രിക നൽകി. ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഓഫീസർ റ്റൈനി സൂസൻ ജോൺ മുന്‍പാകെയാണ് പത്രിക നൽകിയത്.
കെ. രഞ്ജിത്ത്
അഴീക്കോട്ടെ എൻഡിഎ സ്ഥാനാർഥി കെ. രഞ്ജിത്ത് വരണാധികാരിയായ ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ.വി. രവിരാജിന് മുന്‍പാകെ നാമനിർദേശ പത്രിക സമർപ്പിച്ചു. പ്രകടനമായി എത്തിയാണ് പത്രിക സമർപ്പിച്ചത്. ഭാര്യ കെ. ഷീമയോടൊപ്പം എത്തിയാണ് പത്രിക നൽകിയത്. പി. വിനീഷ് ബാബു പിന്താങ്ങി.
രമേശ് പറമ്പത്ത്
മാഹി: പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പിൽ മാഹി മണ്ഡലത്തിൽനിന്നു മത്സരിക്കുന്ന ഐക്യ മതേതര ജനാധിപത്യ മുന്നണിയുടെ സ്ഥാനാർഥി രമേശ് പറമ്പത്ത് പത്രിക സമർപ്പിച്ചു. വരണാധികാരിയായ മാഹി റീജണൽ അഡ്മിനിസ്ട്രേറ്റർ ഓഫീസർ ശിവരാജ് മീണ മുന്‍പാകെയാണ് പത്രിക സമർപ്പിച്ചത്. പൂഴിത്തലയിൽനിന്ന് നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം പ്രകടനമായെത്തിയാണ് പത്രിക നൽകിയത്. മുൻ ആഭ്യന്തരമന്ത്രിയും പുതുച്ചേരി പിസിസി വൈസ് പ്രസിഡന്റുമായ ഇ.വത്സരാജ്, എം.ഡി തോമസ് എന്നിവരും ഒപ്പമുണ്ടായിരുന്നു. പ്രകടനത്തിന് ഇ.വത്സരാജ്, കെ.മോഹനൻ, ഐ.അരവിന്ദൻ, മുസ്ലിം ലീഗ് നേതാവ് ഇബ്രാഹിം കുട്ടി എന്നിവർ നേതൃത്വം നൽകി.