തലശേരി: കേരളത്തിന്റെ കായിക രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത് വൻ മുന്നേറ്റമാണെന്ന് മന്ത്രി ഇ.പി. ജയരാജൻ. തലശേരി വി.ആർ. കൃഷ്ണയ്യർ മെമ്മോറിയൽ മുനിസിപ്പൽ സ്റ്റേഡിയത്തിൽ പൂർത്തീകരിച്ച ബിൽഡിംഗ് കോംപ്ലക്സിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നമ്മുടെ നാട് കായിക രംഗത്തെ കൂടുതൽ ആകർഷിച്ചു കൊണ്ടിരിക്കുകയാണ്. അതിനെ സർക്കാർ പരമാവധി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് എല്ലാ ജില്ലകളിലും സ്റ്റേഡിയങ്ങൾ നിർമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ സ്പോർട്സ് സ്കൂളിൽ ഇപ്പോൾ 3000 കുട്ടികളാണ് പഠിക്കുന്നത്. അടുത്ത വർഷം അത് 5000 ആക്കി വർധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. അടുത്ത വർഷം സ്പോർട്സ് രംഗത്ത് വിദ്യാഭ്യാസത്തിന് ആഗ്രഹിക്കുന്ന കുട്ടികളെ മെറിറ്റടിസ്ഥാനത്തിൽ തെരഞ്ഞെടുത്തു അവർക്കിഷ്ടപ്പെട്ട സ്കൂളിൽ തന്നെ പഠിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കിഫ്ബിയിൽ നിന്നും 13.05 കോടി രൂപ ചെലവഴിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. സ്റ്റേഡിയത്തിന്റെ രണ്ടാംഘട്ട നിർമാണ പ്രവർത്തങ്ങളുടെ ഭാഗമായി ബിൽഡിംഗ് കോംപ്ലക്സ് നിർമാണമാണ് പൂർത്തിയാക്കിയിട്ടുള്ളത്. സ്റ്റേഡിയത്തിന് വേൾഡ് അത്ലറ്റിക് നിലവാരത്തിലുള്ള എട്ട് ലൈൻ 400 മീറ്റർ സിന്തറ്റിക് അത്ലറ്റിക് ട്രാക്ക്, ഗാലറി ബിൽഡിംഗ് കോംപ്ലക്സ് എന്നീ സൗകര്യങ്ങളാണ് സജ്ജമാക്കുന്നത്. കിറ്റ്കോ മുഖാന്തിരമാണ് പദ്ധതി നടപ്പാക്കുന്നത്. പരിപാടിയിൽ എ.എൻ. ഷംസീർ എംഎൽഎ അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷ ജമുനാ റാണി, കേരള സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഒ.കെ. വിനീഷ്, കെ. വിനയരാജ്, പൊന്ന്യം കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.