കണ്ണൂർ: കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ മുഴക്കുന്ന് വട്ടപ്പൊയില്‍ സ്വദേശി വിനോദിന് 6.67 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഇരിട്ടിയില്‍ മന്ത്രിമാരായ ഇ.പി.ജയരാജന്, കെ.കെ.ശൈലജ, കടന്നപ്പള്ളി രാമചന്ദ്രന് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന സാന്ത്വന സ്പര്‍ശം അദാലത്തില്‍ വിനോദും ഭാര്യ ഉഷയും നേരിട്ടെത്തി തങ്ങളുടെ അവസ്ഥ ബോധിപ്പിക്കുകയായിരുന്നു.
വയറിംഗ് ജോലി ചെയ്താണ് വിനോദ് ഭാര്യയും രണ്ട് പെണ് മക്കളും അടങ്ങുന്ന കുടുംബം പുലര്‍ത്തിയിരുന്നത്. ജോലി കഴിഞ്ഞു വരുന്ന വഴി പുലര്‍ച്ചെ വീടിനു സമീപത്ത് നിന്ന് ആനയുടെ ആക്രമണത്തിന് ഇരയാവുകയായിരുന്നു. ആദ്യഘട്ടത്തില്‍ 1.10 ലക്ഷം രൂപ സര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരമായി ലഭിച്ചിരുന്നു.
എന്നാല്‍ ചികിത്സയ്ക്ക് ലക്ഷങ്ങള്‍ ചെലവായി. കാലിനും നട്ടെല്ലിനും പരിക്കേറ്റത് മൂലം തൊഴില്‍ ചെയ്യാന്‍ കഴിയാതായതോടെ കുടുംബം ഏറെ പ്രയാസത്തിലായി. വിനോദ് മംഗളൂരുവിൽ ഇപ്പോഴും ചികിത്സ തുടർന്നു വരികയാണ്.