കണ്ണൂര്‍: കോർപറേഷൻ പരിധിയിലെ തെരുവുനായ ശല്യം പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ കൗൺസിൽ യോഗത്തിൽ തീരുമാനം. തെരുവ് നായയുടെ കടിയേറ്റ് കുട്ടിക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്ന വിഷയം ചര്‍ച്ചക്ക് വന്നപ്പോഴാണ് അംഗങ്ങളുടെ വികാരം മനസിലാക്കുന്നുവെന്നും എത്രയും പെട്ടെന്ന് തെരുവ് നായകളുടെ പ്രശ്നത്തിന് പരിഹാരം കാണുന്നതിനായുള്ള നടപടി സ്വീകരിക്കുമെന്നും മേയര്‍ ടി.ഒ. മോഹനന് കൗൺസിലിൽ ഉറപ്പ് നൽകിയത്.
തെരുവ് നായകളെ കൊല്ലാൻ നിയമം അനുവദിക്കുന്നില്ല. അതിനാല്‍ തെരുവ് നായകൾക്കായി പുനരധിവാസ കേന്ദ്രം സ്ഥാപിക്കലായിരിക്കും പരിഹാരം. കോര്‍പറേഷനിലെ 55 ഡിവിഷനുകളില്‍ എവിടെയെങ്കിലും സ്ഥലം കണ്ടെത്തിയാൽ രണ്ടു മാസത്തിനകം തെരുവ് നായ പുനരധിവാസ കേന്ദ്രം സ്ഥാപിക്കും. ഇപ്പോള്‍ നടപ്പിലാക്കുന്ന എബിസി പദ്ധതി വിജയകരമല്ല. തെരുവ് നായകളെ വന്ധീകരിക്കുന്ന പദ്ധതി പ്രകാരം തെരുവ് നായകളെ പിടിച്ചു കൊണ്ടു പോയാല്‍ അവയെ വന്ധീകരിച്ച് രണ്ട് ദിവസം കഴിഞ്ഞ് ചെവിക്ക് അടയാളം വച്ച് പിടിച്ചു കൊണ്ടു പോയ സ്ഥലത്ത് തന്നെ വിടുകയാണ്. ഇങ്ങിനെ ചെയ്തത് കൊണ്ടു വംശവർധന നിയന്ത്രിക്കാമെന്നല്ലാതെ ഭീഷണി അവസാനിക്കുന്നില്ലെന്നും വെറുതെ പണം നഷ്ടപ്പെടുത്തുന്നതല്ലാതെ ഒരു ഗുണവും ഉണ്ടാകുന്നില്ലെന്നും അംഗങ്ങൾ ചർച്ചയിൽ ചൂണ്ടിക്കാട്ടി.
അനാവശ്യമായുള്ള പൊതു ടാപ്പ് നീക്കം ചെയ്യുന്നതിന്റെ ഭാഗമായി അവയുടെ കണക്കെടുക്കാന്‍ കൗൺസിൽ അംഗങ്ങളും പൊതുമരാമത്ത് വിഭാഗവും റിപ്പോര്‍ട്ട് നല്‍കണമെന്ന് മേയര്‍ നിര്‍ദേശിച്ചു. ചര്‍ച്ചയില്‍ സ്ഥിരം സമിതി അധ്യക്ഷന്മരായ പി. കെ. രാഗേഷ്, എം.പി. രാജേഷ്, സുരേഷ് ബാബു എളയാവൂര്, ഷാഹിന മൊയ്തീന്, സിയാദ് തങ്ങള്‍, കൗണ്‍സിലര്‍മാരായ മുസലിഹ് മഠത്തില്‍, എന്‍.സുകന്യ, രവീന്ദ്രന്, വല്സലന്, എന്‍.ഉഷ, ഷാഹിദ്, അഷ്റഫ് എന്നിവർ പങ്കെടുത്തു.