മുഖംമിനുക്കാൻ ഒരുങ്ങി പോലീസ് പരേഡ് ഗ്രൗണ്ട്. കായിക യുവജനക്ഷേമവകുപ്പ് 3. 06 കോടി രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതി നൽകി. അത്‌ലറ്റിക്ക് ട്രാക്കിനും ഫുട്‌ബോൾ ടർഫിനുമുള്ള ഭരണാനുമതിയാണ് ലഭിച്ചത്. എട്ട് ലൈനുകളുള്ള 400 മീറ്റർ മഡ് ട്രാക്കാണ് ഒരുക്കുന്നത്.
നിലവിൽ ഗ്രൗണ്ടിലുള്ള ട്രാക്ക് ഏറെക്കുറെ നശിച്ചനിലയിലാണ്. ഇത് നവീകരിക്കാനാണ് തീരുമാനിച്ചത്. നിലവിലുള്ള ഫുട്‌ബോൾ ടർഫുകളിൽനിന്ന് വിപരീതമായി സ്വാഭാവിക പച്ചപ്പുൽത്തകിടി വിരിച്ച മൈതാനമാണ് ഒരുക്കുന്നത്. നനയ്ക്കുന്നതിനുള്ള സ്പ്രിംഗ്ലർ സിസ്റ്റത്തിനും ഡ്രെയിനേജിനും ഉൾപ്പടെയാണ് ഭരണാനുമതി.
ഗ്രൗണ്ടിന്റെ ഒരുവശത്തായി ദേശീയ ഗെയിംസിനോടനുബന്ധിച്ച് ഒരുക്കിയ ജമ്പിങ് പിറ്റും നവീകരിക്കും. ഇതിനുപുറമേ മൈതാനത്തെ വെളിച്ചസംവിധാനവും കാണികൾക്കായുള്ള ഇരിപ്പിടസൗകര്യവും മെച്ചപ്പെടുത്തും. കണ്ണൂർ സ്‌പോർട്‌സ് ഡിവിഷനിലെ കായികതാരങ്ങളുടെ പരിശീലനത്തിനായാണ് ഗ്രൗണ്ടിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നത്. സ്‌പോർട്‌സ് കേരള ഫൗണ്ടേഷനാണ് നിർമാണച്ചുമതല.