കണ്ണൂർ: സ്ത്രീകളെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനായി വനിതാ ശിശു വികസന വകുപ്പ് ആവഷ്കരിച്ച പദ്ധതികളോട് മികച്ച പ്രതികരണം. ഒരുക്കം, ജ്വാല, അമേയ, ഒപ്പം എന്നീ പദ്ധതികളാണ് പുതുതായി ആവിഷ്കരിച്ചത്. പുനർവിവാഹത്തിന് താത്പര്യമുള്ള വിധവകൾക്ക് മികച്ച പങ്കാളിയെ കണ്ടെത്തുന്നതിനുള്ള സഹായം നൽകുന്നതിനായി ആരംഭിച്ച “ഒപ്പം’ പദ്ധതിയിൽ പത്തുപേരാണ് നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ ഏഴുപേർ പുനർവിവാഹത്തിനാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.പ്രീ-മാര്യേജ് കൗൺസലിംഗ്, മികച്ച പങ്കാളിയെ കണ്ടെത്തി കൊടുക്കുക തുടങ്ങി വിവാഹത്തിന് വേണ്ടുന്ന സഹായങ്ങൾ ചെയ്തുനൽകുന്നതാണ് “ഒപ്പം’ പദ്ധതി. പദ്ധതിയുടെ തുടക്കമെന്ന നിലയിൽ 13 ന് പ്രീ-മാര്യേജ് കൗൺസലിംഗ് നടത്തും. ഈ മാസം അവസാനത്തോടെ രജിസ്റ്റർ ചെയതവരിൽനിന്ന് ഒരാളെ തെരഞ്ഞെടുത്ത് വിവാഹത്തിന് വേണ്ടുന്ന സഹായങ്ങൾ ചെയ്തുകൊടുക്കുമെന്ന് അധികൃതർ പറഞ്ഞു.
വിധവകളുടെ പുനർവിവാഹം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന “ഒപ്പം’ പദ്ധതിയിലേക്ക് പുരുഷൻമാരുടെ മികച്ച പിന്തുണയാണ് ലഭിക്കുന്നത്. 50 പേരാണ് ഫോണിലൂടെ വിളിച്ച് വിവരങ്ങൾ അന്വേഷിച്ചത്. അതിൽ മൂന്നുപേർ പോലീസ് വേരിഫിക്കേഷനടക്കമുള്ള നടപടികൾ പൂർത്തിയാക്കി പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിവാഹത്തിന് തയാറായി മുന്നോട്ടുവന്നിട്ടുള്ള മറ്റു പുരുഷൻമാരുടെ പോലീസ് വേരിഫിക്കേഷനും മറ്റും പൂർത്തിയായാൽ വിവാഹം ഉടൻ നടത്തുമെന്ന് അധികൃതർ പറഞ്ഞു. “ഒപ്പം’ പദ്ധതിക്കുപുറമെ വിധവകൾക്ക് സ്വയംതൊഴിൽസംരംഭങ്ങൾ നടത്താൻ പ്രോത്സാഹനം നൽകുന്ന “ഒരുക്കം’ പദ്ധതിയും സംരക്ഷണം നൽകുന്ന നിയമങ്ങളെക്കുറിച്ചും സൈബർ നിയമങ്ങളെക്കുറിച്ചും അവബോധമുണ്ടാക്കാനായി തുടങ്ങുന്ന “ജ്വാല’ പദ്ധതിക്കും കംപ്യൂട്ടർ പരിശീലനം, സാങ്കേതിക പരീശിലനം നൽകുന്ന “അമേയ’ പദ്ധതിക്കും ഉടൻ തുടക്കമാകും. ഈ മാസം പത്തിന് നടക്കുന്ന യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ പറഞ്ഞു.
മികച്ച പ്രതികരണം
വനിതാ ശിശുവികസന വകുപ്പിന് കീഴിൽ രൂപീകരിച്ച വിധവ ഹെൽപ് ഡെസ്കിൽ മൂന്നു മാസത്തിനിടെ രജിസ്റ്റർ ചെയ്തത് 937 വനിതകൾ.
തദ്ദേശസ്ഥാപനങ്ങൾ വഴിയും അങ്കണവാടികൾ വഴിയും വിധവകളുടെ വിവരങ്ങൾ ശേഖരിച്ചാണ് ഹെൽപ് ഡസ്ക് പ്രവർത്തനം തുടങ്ങിയത്. മറ്റു വരുമാനങ്ങളൊന്നുമില്ലാത്ത ഈ വിഭാഗത്തിന്റെ ഉന്നമനം മുൻനിർത്തി സംസ്ഥാനതലത്തിൽ നടപ്പിലാക്കുന്നതിന്റെ പൈലറ്റ് പദ്ധതി എന്നനിലയിൽ കണ്ണൂരിൽ മികച്ച പ്രതികരണമാണ് ഹെൽപ് ഡെസ്കിന് ലഭിക്കുന്നത്. മൂന്നുമാസം മുന്പായിരുന്നു ഇതിന്റെ രൂപീകരണം. ഇതിനോടകം ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ജില്ലാ കളക്ടറാണ് പദ്ധതിയുടെ ചെയർമാൻ. ഇന്നർവീൽ ക്ലബ് ഓഫ് കാനന്നൂർ എന്ന വനിതാ ഓർഗനൈസേഷനും ഹെൽപ് ഡെസ്കിനോട് ചേർന്നു പ്രവർത്തിക്കുന്നുണ്ട്. ഹെൽപ് ലൈൻ നമ്പർ; 8129469393.