കണ്ണൂർ: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വിമുക്ത ജില്ലയായി കണ്ണൂരിനെ മാറ്റുന്നതിന്റെ പശ്ചാത്തലത്തിൽ ജനുവരി ഒന്നുമുതൽ ഇത്തരം പ്ലാസ്റ്റിക്കുകൾ കോർപറേഷനിൽ നിരോധിക്കും. പദ്ധതി നടപ്പാക്കുന്നതിന്റെ മുന്നോടിയായി കോർപറേഷൻ ഓഫീസിൽ വിവിധ സംഘടന പ്രതിനിധികളുടെ യോഗം വിളിച്ചു ചേർത്തു. ബദൽ ഉത്പന്നങ്ങൾ പരിചയപ്പെടുത്തുന്ന മേളകൾ ജില്ലാ ആസ്ഥാനത്ത് ആരംഭിക്കുമെന്ന് ഹരിത കേരള മിഷൻ പ്രതിനിധികൾ അറിയിച്ചു.
പദ്ധതി നടപ്പാക്കുന്നതിനായുള്ള പരിശോധനകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ശക്തമാക്കാൻ യോഗം തീരുമാനിച്ചു. മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി രാജേഷ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. ഇന്ദിര, കൗൺസിലർമാരായ മുസ്ലിഹ് മഠത്തിൽ, എസ്.ഷഹീദ, ഹെൽത്ത് സൂപ്പർവൈസർ പി.വി. രാഗേഷ്, മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെന്റ് എൻജിനീയർ അനിത കോയൻ, ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഇ.കെ സോമശേഖരൻ, ശുചിത്വ മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ കെ. സിറാജുദ്ദീൻ എന്നിവർ പ്രസംഗിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികൾ, വ്യാപാരി വ്യവസായി സമിതി പ്രതിനിധികൾ, ചിക്കൻ വ്യാപാരി പ്രതിനിധികൾ, ബേക്കറി ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ, ഓഡിറ്റോറിയം ഓണേഴ്സ് അസോസിയേഷൻ പ്രതിനിധികൾ, മത്സ്യ വ്യാപാര പ്രതിനിധികൾ, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ, സ്വകാര്യ ആശുപത്രി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.