കണ്ണൂർ: ഓണ്‍ലൈന്‍ വിദ്യാഭ്യാസപദ്ധതിയുമായി സര്‍ക്കാർ മുന്നോട്ടുപോകുമ്പോഴും മുഖ്യാധ്യാപകരില്ലാതെ സംസ്ഥാനത്തെ 1700 സര്‍ക്കാര്‍ പ്രൈമറി സ്കൂളുകൾ. 2019 -20 അധ്യയനവര്‍ഷം ആരംഭത്തിലാണ് ഒടുവിൽ ഗവ. പ്രൈമറി മുഖ്യാധ്യാപകരുടെ പ്രമോഷന് നടന്നത്. പുതിയ അധ്യയനവര്‍ഷത്തെ ആദ്യ ടേം പൂര്‍ത്തിയാകാറായിട്ടും പ്രമോഷൻ കാര്യത്തിൽ സര്‍ക്കാര്‍ ഒളിച്ചുകളി തുടരുകയാണ്.
2011-ല്‍ വിദ്യാഭ്യാസ അവകാശ നിയമം സംസ്ഥാനത്ത് നടപ്പിലാക്കി ഇറങ്ങിയ ഉത്തരവിലാണ് പ്രൈമറി മുഖ്യാധ്യാപകരുടെ പ്രൊമോഷനുള്ള യോഗ്യതയായി അക്കൗണ്ട് ടെസ്റ്റും കെഇആറും നിര്‍ബന്ധമാക്കിയത്. യോഗ്യത നേടിയവരെ മാത്രമേ പ്രൈമറി ഹെഡ്മാസ്റ്റര്‍മാരായി പ്രമോട്ട് ചെയ്യാവൂവെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലും തുടര്‍ന്ന് ഹൈക്കോടതിയും വിധിയും പറഞ്ഞു.
ഇതിനെതിരേ യോഗ്യതയില്ലാതെ നിലവില്‍ മുഖ്യാധ്യാപകരായി ജോലിചെയ്യുന്നവര്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതിയെ സമീപിച്ചവരെ മാത്രം ഒരു നിർദശമുണ്ടാകുന്നതുവരെ മുഖ്യാധ്യാപകരായി നിലനിര്‍ത്താൻ കോടതി പറഞ്ഞു. ഇതിന്റെ മറവിൽ പ്രമോഷൻ കോടതി തടഞ്ഞുവെന്ന ചിലരുടെ തെറ്റായ വ്യാഖ്യാനത്തിന്റെ പേരിലാണത്രെ ഒന്നര വര്‍ഷമായി സ്ഥാനക്കയറ്റം തടഞ്ഞുവച്ചിരിക്കുന്നത്. ഇതിനിടെ യോഗ്യയില്ലാത്തവരെ പ്രമോട്ട് ചെയ്യുന്നതിനായി സര്‍ക്കാര്‍ നിലവിലെ നിയമം പരിഷ്കരിച്ച് 2021 ജനുവരി അഞ്ചിന് ഗസറ്റ് വിജ്ഞാപനം ഇറക്കിയെങ്കിലും ട്രൈബ്യൂണല്‍ അത് താത്കാലികമായി തടഞ്ഞു. കഴിഞ്ഞയാഴ്ച സംസ്ഥാനത്തെ രണ്ട് എയ്ഡഡ് സ്കൂളുകളിലെ ഹെഡ്മാസ്റ്റർ നിയമനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ രണ്ട് ഉത്തരവുകളിലും ടെസ്റ്റ് യോഗ്യതയുള്ളവരെ മാത്രമേ മുഖ്യാധ്യാപകരായി നിയമിക്കാവൂവെന്ന് വ്യക്തമാക്കുന്നുണ്ട്. എയ്ഡഡ് സ്കൂളുകളുടെ കാര്യത്തില്‍ കൃത്യമായി ഹൈക്കോടതി വിധി അംഗീകരിച്ചിട്ടും സര്‍ക്കാര്‍ സ്കൂളുകളിലെ മുഖ്യാധ്യാപകരുടെ പ്രൊമോഷൻ കാര്യത്തില്‍ വ്യക്തമായ തീരുമാനമെടുക്കാതെ വിദ്യാഭ്യാസ വകുപ്പ് ബാഹ്യസമ്മര്‍ദത്തിന് വഴങ്ങുന്നുവെന്നാണ് ആരോപണം. ഇതുമൂലം ഓണ്‍ലൈന്‍ ക്ലാസ് മോണിറ്ററിംഗ്, വിവിധ ഫണ്ട് ചെലവഴിക്കല്‍, അക്കാദമിക് പ്രവര്‍ത്തനങ്ങളുടെ ഏകോപനം തുടങ്ങിയ കാര്യങ്ങളില്‍ വലിയ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതായി അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. പുതിയ അധ്യാപകനിയമനം ഈമാസം 15 മുതല്‍ നടത്തിയെന്ന് സര്‍ക്കാര്‍ അഭിമാനിക്കുമ്പോഴും 1700 ഓളം മുഖ്യാധ്യാപക ഒഴിവുകള്‍ നികത്താതെ കിടക്കുന്നത് സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസമേഖലയ്ക്കു നാണക്കേടാണ്. പ്രൈമറി മുഖ്യാധ്യാപക നിയമനത്തിൽ സർക്കാരിന്റെ നിലപാട് ഒട്ടും ആത്മാർഥതയില്ലാത്തതാണെന്ന് കേരള ടെസ്റ്റ് ക്വാളിഫൈഡ് പ്രൈമറി ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.എൻ. ആനന്ദ് നാറാത്ത് ആരോപിച്ചു.