കണ്ണൂർ: ജില്ലയില്‍ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി സി, ഡി കാറ്റഗറികളില്‍ വരുന്ന തദ്ദേശസ്ഥാപനങ്ങളില്‍ കോവിഡ് പരിശോധനയുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കളക്ടര്‍ ടി.വി. സുഭാഷ് അറിയിച്ചു.മൂന്ന് ദിവസത്തെ ആകെ പോസിറ്റീവ് കേസുകളുടെ പത്ത് മടങ്ങ് ടെസ്റ്റുകള്‍ വീതം തുടര്‍ന്നുവരുന്ന മൂന്ന് ദിവസവും നടത്താനാണ് നിര്‍ദേശം. ഇതോടൊപ്പം എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ആന്റിജന്‍ ടെസ്റ്റുകള്‍ക്കൊപ്പം ആര്‍ടിപിസിആര്‍ പരിശോധനകളും വര്‍ധിപ്പിക്കണം. ഒരു തദ്ദേശ സ്ഥാപനത്തില്‍ നടത്തുന്ന ആകെ ടെസ്റ്റുകളുടെ 65 ശതമാനം ആര്‍ടിപിസിആറും ബാക്കി 35 ശതമാനം ആന്റിജനും എന്ന രീതിയില്‍ ക്രമീകരിക്കണം. നിലവില്‍ മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ വഴി ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്നതിന് ജില്ലയില്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഈ സൗകര്യം പരമാവധി ഉപയോഗപ്പെടുത്താന്‍ തദ്ദേശസ്ഥാപനങ്ങള്‍ നടപടിയെടുക്കണം.
വ്യാപാര സ്ഥാപനങ്ങള്‍, വ്യവസായ ശാലകള്‍ തുടങ്ങിയ ഇടങ്ങളിലെ ജീവനക്കാര്‍ക്ക് ആവശ്യമെങ്കില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.