ഇരിട്ടി: ആറളം, അയ്യൻകുന്ന് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മാഞ്ചോട് പാലം പുനർനിർമാണം അനന്തമായി നീളുന്നു. 2018 ലെ പ്രളയത്തിലാണ് പാലം തകർന്നത്. നൂറുകണക്കിന് ജനങ്ങൾ ആശ്രയിക്കുന്ന റോഡിൽ കാലവർഷത്തിൽ താത്കാലികമായി നിർമിക്കുന്ന നടപ്പാലം മാത്രമാണ് ജനങ്ങൾക്ക് ആശ്രയം. ഉരുൾപൊട്ടലിനെ തുടർന്ന് അയ്യൻകുന്ന് പഞ്ചായത്തിലെ മലമുകളിൽ നിന്ന് കുത്തിയൊഴുകിയെത്തിയ മലവെള്ളത്തിലാണ് മാഞ്ചോട് പാലം ഒഴുകി പോയത്.
തുടർന്ന് പട്ടാളത്തിന്റെ സഹായത്തോടെ താത്കാലിക പാലം നിർമിച്ച് കാൽനടയാത്രാ സംവിധാനം ഒരുക്കുകയായിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും പുതിയപാലം പ്രദേശവാസികളുടെ സ്വപ്നം മാത്രമായി അവശേഷിക്കുകയാണ്. നിരവധി സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെയും എതിർപ്പുകളുടെയും വേദിയായി ഈ പാലം മാറിയിരുന്നു.
അടിയന്തര പ്രാധാന്യത്തോടെ പൂർത്തീകരിക്കേണ്ട പാലത്തിനായി ജനപ്രതിനിധികൾ ശക്തമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.