വന്യമൃഗശല്യം നേരിടാൻ പഞ്ചായത്തുകൾക്ക് അധികാരം നൽകിക്കൊണ്ടുള്ള കേന്ദ്ര ഉത്തരവ് ലഭിച്ചിട്ട് രണ്ടര മാസം കഴിഞ്ഞിട്ടും നടപ്പാക്കാൻ സംസ്ഥാന സർക്കാരിന് വിമുഖതയാണ്.
2021 ജനുവരി അഞ്ചിന് നടന്ന കേന്ദ്ര വൈൽഡ് ലൈഫ് ബോർഡിന്റെ യോഗത്തിലാണ് വന്യമൃഗശല്യം നേരിടാൻ പഞ്ചായത്തുകൾക്ക് അധികാരം നൽകുന്ന തീരുമാനമുണ്ടായത്. വിവരാവകാശ രേഖകൾ പ്രകാരമാണ് യോഗതീരുമാനം ലഭ്യമായത്.
വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ 5 സി (2 എ) പ്രകാരം കേന്ദ്ര വന്യജീവി ബോർഡിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരം ഉപയോഗിച്ചാണ് ഈ തീരുമാനം. കൂടാതെ വന്യമൃഗശല്യം മൂലം പരിക്കേൽക്കുകയോ മരിക്കുകയോ ചെയ്താൽ 24 മണിക്കൂറിനുള്ളിൽ ആദ്യഗഡു ആശ്വാസധനം നൽകണമെന്നും നിർദേശം നൽകിയിരുന്നു.
വന്യമൃഗശല്യം കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് വളരെയധികം ആശ്വാസം നൽകുന്നതായിരുന്നു ഈ കേന്ദ്ര ഉത്തരവ്.നിലവിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് മാത്രമുള്ള അധികാരം പഞ്ചായത്ത് ഭരണസമിതിക്കു ലഭിച്ചാൽ വന്യജീവി സംരക്ഷണ നിയമത്തിലെ 2,3,4 പട്ടികയിലുള്ള ഏതു മൃഗത്തെയും കൊല്ലാനുള്ള ഉത്തരവിടാൻ പഞ്ചായത്തുകൾക്ക് കഴിയുകയും വന്യമൃഗശല്യത്താൽ പൊറുതി മുട്ടുന്ന ജനങ്ങൾക്ക് വളരെയധികം ആശ്വാസമാകുകയും ചെയ്യും.
കാട്ടുപന്നി, മുള്ളൻപന്നി, കുരങ്ങ്, മയിൽ, മാൻ മുതലായവയെല്ലാം ഈ പട്ടികയിലുള്ളവയാണ്. ഉദ്യോഗസ്ഥ മേധാവിത്തത്തിൽനിന്ന് പഞ്ചായത്ത് പോലുള്ള ജനകീയ വേദികളിലേക്ക് ഈ അധികാരം കൈമാറുമ്പോൾ പ്രശ്നങ്ങൾ വേഗത്തിൽ കൈകാര്യം ചെയ്യപ്പെടുമെന്ന ശുഭപ്രതീക്ഷയിലും കേന്ദ്രത്തിന്റെ അനാസ്ഥയെന്ന പതിവുപല്ലവി കേരളത്തിലെ ഭരണാധികാരികൾ അവസാനിപ്പിക്കുകയും ചെയ്യുമെന്ന പ്രതീക്ഷയിലുമാണ് ദുരിതബാധിതർ.