മട്ടന്നൂർ: ശനിയാഴ്ച വിമാനത്തിലെ മാലിന്യത്തിൽനിന്നും സ്വർണം കണ്ടെത്തിയതോടെ കണ്ണൂർ വിമാനത്താവളത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്വർണം പിടികൂടുന്നത് അഞ്ചാംതവണ. ശനിയാഴ്ച ഒരു കോടി രൂപ വിലവരുന്ന രണ്ടു കിലോയോളം സ്വർണമാണ് വിമാനത്തിലെ കക്കൂസ് മാലിന്യത്തോടൊപ്പം കണ്ടെത്തിയത്.
സ്വർണം കടത്തിക്കൊണ്ടു വന്നവർ വിവരം പുറത്തായതിനെ തുടർന്ന് ഉപേക്ഷിച്ചതാകാമെന്നാണ് ആദ്യസൂചന. സ്വർണം കൊണ്ടുവന്നയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും കസ്റ്റംസ് അധികൃതർ അറിയിച്ചു. അബുദാബിയിൽനിന്ന് കണ്ണൂർ വഴി കൊച്ചിയിലേക്ക് പോകുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് സ്വർണം കണ്ടെത്തിയത്. കണ്ണൂരിൽ ഇറങ്ങേണ്ട 33 യാത്രക്കാർ ഇറങ്ങിയ ശേഷം ശുചീകരിക്കുന്നതിനിടയിലാണ് മിശ്രിത രൂപത്തിലുള്ള രണ്ട് പാക്കറ്റ് സ്വർണം കണ്ടെടുത്തത്. സ്വർണം കണ്ടെത്തിയതിനെത്തുടർന്നു വിമാനത്താവളത്തിലെ സിസിടിവി കാമറകൾ കസ്റ്റംസ് പരിശോധിച്ചു വരികയാണ്. വിമാനം ലാൻഡ് ചെയ്ത സമയത്ത് സ്ഥലത്തുണ്ടായിരുന്നവരോടും കസ്റ്റംസ് വിവരങ്ങൾ ചോദിച്ചറിയുമെന്നും സൂചനയുണ്ട്.
കഴിഞ്ഞ നവംബറിൽ വിമാനത്താവളത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 674 ഗ്രാം സ്വർണം കണ്ടെടുത്തിരുന്നു. ടെർമിനലിൽ ഡ്യൂട്ടിഫ്രീ ഷോപ്പിനായി സജ്ജീകരിക്കുന്ന മുറിയ്ക്കകത്താണ് സ്വർണം കണ്ടത്. ഒരു വർഷം മുമ്പ് ഗോ എയർ വിമാനത്തിൽ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലും സ്വർണം കണ്ടെടുത്തിരുന്നു.
ലോക്ഡൗണിൽ പിടികൂടിയത് 34 കോടിയുടെ സ്വർണം
മട്ടന്നൂർ: കോവിഡ് ലോക് ഡൗൺ കണ്ണൂർ വിമാനത്താവളത്തിൽ നിന്നും മാത്രം പിടികൂടിയത് 34 കോടി രൂപയുടെ സ്വർണം. 2020 മാർച്ച് 24 മുതൽ ഈ വർഷത്തെ ലോക്ക്ഡൗൺ കാലത്ത് വരെ 69 കിലോയോളം സ്വർണമാണ് പിടികൂടിയത്. 115 കേസുകളും കസ്റ്റംസ് രജിസ്റ്റർ ചെയ്തു. കോവിഡിനെത്തുടർന്ന് പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരുന്ന ചാർട്ടേർഡ് വിമാനങ്ങളിലും സ്വർണക്കടത്ത് നടത്തി. ഈ വർഷം ഒന്പത് തവണയാണ് സ്വർണം പിടികൂടിയത്. വിമാന സർവീസുകളുടെ എണ്ണം കുറഞ്ഞതോടെയാണ് സ്വർണക്കടത്തും കുറഞ്ഞത്. വൻകിട സ്വർണക്കടത്ത് സംഘങ്ങളുടെ കാരിയർമാരാണ് പിടിയിലാകുന്നവരിൽ മിക്കവരുമെന്നാണ് കരുതുന്നത്. എന്നാൽ ആർക്ക് വേണ്ടിയാണ് സ്വർണം കൊണ്ടുവരുന്നതെന്ന് പലപ്പോഴും ഇവർ അറിയാറില്ല. നാട്ടിലെത്തിയ ശേഷം സ്വർണം മറ്റൊരാൾക്ക് കൈമാറും. ശരീരത്തിലും വൈദ്യുതോപകരണങ്ങളിലും ഒളിപ്പിച്ചാണ് മിക്കവരും സ്വർണം കടത്തുന്നത്. ഒപ്പമുള്ള കുട്ടിയുടെ ഡയപ്പറിൽ ഒളിപ്പിച്ച് വരെ സ്വർണം കടത്താൻ കണ്ണൂർ വിമാനത്താവളത്തിൽ ശ്രമം നടന്നിരുന്നു. ഒരു കോടിയിലധികം രൂപയുടെ സ്വർണം പിടിക്കപ്പെട്ടാൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. ഇതൊഴിവാക്കാൻ ഇതിൽ കുറഞ്ഞ അളവിലാണ് മിക്കപ്പോഴും സ്വർണം കടത്തിക്കൊണ്ടു വരുന്നത്.