തിരുവനന്തപുരം: രോഗവ്യാപനം കൂടിയ സംസ്ഥാനങ്ങളില്‍ കർശന നിയന്ത്രണം വേണമെന്ന് കേന്ദ്ര നിര്‍ദേശം. മെയ് 31 വരെ നിയന്ത്രണം വേണമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. ഉദാര സമീപനം ഇക്കാര്യത്തില്‍ ആവശ്യമില്ലെന്നും കത്തില്‍ പറയുന്നുണ്ട്. ഒരാഴ്ചയായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനം കൂടിയതോ, ആശുപത്രി കിടക്കകളില്‍ 60 ശതമാനം കൊവിഡ് രോഗികളെ പ്രവേശിപ്പിച്ചതോ ആയ ജില്ലകളോ മേഖലകളോ ഉണ്ടെങ്കിൽ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കാം. സ്ഥിതി ഗുരുതരമായി തുടരുകയാണെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് 14 ദിവസത്തെ ലോക്ക് ഡൗണും പ്രഖ്യാപിക്കാമെന്നും കേന്ദ്രം അറിയിച്ചു.
അതേസമയം സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വരുന്ന ചൊവ്വാഴ്ച മുതല്‍ ഞായറാഴ്ച വരെ മിനി ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനാണ് തീരുമാനം. ജനജീവിതം സ്തംഭിക്കാതെയുള്ള നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുക.
ചൊവ്വ മുതല്‍ ഞായര്‍ വരെ സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കുമോ എന്നതിലടക്കം നിയന്ത്രണങ്ങള്‍ സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ ഇന്ന് പുറത്തിറക്കിയേക്കും. രോഗവ്യാപനത്തിന്റെ തോതിലുള്ള മാറ്റം നിരീക്ഷിച്ച് കോവിഡ് രൂക്ഷമാകുന്ന സാഹചര്യമാണെങ്കിൽ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് കടക്കാനാണ് സര്‍ക്കാര്‍ ആലോചന.