ഇരിട്ടി: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കുഴഞ്ഞു വീണ് മരിച്ച യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇരിട്ടി നേരംമ്പോക്കിലെ റഷ മൻസിലിൽ പി.കെ.റിയാസ് -ഫൗസിയ ദമ്പതികളുടെ മകൾ റഷ ഫാത്തിമ (25)യാണ് മരിച്ചത്. മൈഗ്രെയിൻ രോഗബാധിതയായ യുവതി ഒരാഴ്ച മുൻപ് ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അസുഖം ഭേദമാകാത്തതിനെത്തുടർന്ന് ഇന്നലെ രാവിലെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ വിദഗ്ധ ചികിത്സക്കായി ബന്ധുക്കൾക്കൊപ്പമുള്ള യാത്രയ്ക്കിടെയാണ് യുവതി കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
തുടർന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശപ്രകാരം ഇന്നലെ വൈകുന്നേരം നാലിന് ഇരിട്ടി പുതിയ ബസ് സ്റ്റാൻഡിലെ ജുമാ മസ്ജിദ് കബർസ്ഥാനിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം കബറടക്കി. ഭർത്താവ്: റജീഫ് (വാരം). സഹോദരങ്ങൾ: റഫ് നാസ് (ബിസിനസ്, വീരാജ് പേട്ട ), റജിൻ ( മയ്യിൽ ഐ ടിഎം വിദ്യാർഥി ), റനീം (ഇരിട്ടി കടത്തം കടവ് സെന്റ് ജോൺ ബാപിസ്റ്റ് ഇംഗ്ലിഷ് മീഡിയം സ്കൂൾ).