ഇരിട്ടി : വാഹനാപകടങ്ങൾ നിത്യ സംഭവമായ ഇരിട്ടി പയഞ്ചേരി മുക്ക് കവലയിൽ ട്രാഫിക് സിഗ്നൽ സംവിധാനം നിലവിൽ വന്നു. ഇരിട്ടി ടൗണിൽ ഏർപ്പെടുത്തുന്ന ആദ്യ ട്രാഫിക് സിഗ്നൽ സംവിധാനമാണ് ഇത്. തലശ്ശേരി – വളവുപാറ കെ എസ് ടി പി റോഡ് നവീകരണ പ്രവർത്തിയുടെ ഭാഗമായാണ് പയഞ്ചേരി മുക്ക് കവലയിൽ സിഗ്നൽ സംവിധാനം ഏർപ്പെടുത്തിയത്. സോളാർ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന സിഗ്നൽ സംവിധാനം ശനിയാഴ്ച മുതൽ പ്രവർത്തനം ആരംഭിച്ചു. അതേസമയം ഇതോടൊപ്പം പ്രവർത്തന ക്ഷമമാകേണ്ടിയിരുന്ന ഇരിട്ടി പുതിയ പാലം കവലയിലെ ട്രാഫിക് സിഗ്നൽ സംവിധാനത്തിലുണ്ടായ തകരാറുകൾ പരിഹരിച്ചു. ശനിയാഴ്ച തുറക്കേണ്ടിയിരുന്ന പുതിയ പാലം തിങ്കളാഴ്ച നൽകും . സിഗ്നൽ സംവിധാനം പ്രവർത്തനക്ഷമമായതോടെയാണ് പാലം തിങ്കളാഴ്ച രാവിലെ 11 മണിയോടെ തുറന്നു കൊടുക്കാൻ അധികൃതർ തീരുമാനിച്ചത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ മറ്റ് ഉദ്‌ഘാടന ചടങ്ങുകളൊന്നും ഉണ്ടാകില്ല. തലശേരി – മൈസൂർ റോഡും , ഇരിട്ടി – പേരാവൂർ – വയനാട് റോഡും ചേരുന്ന പയഞ്ചേരിമുക്ക് കവലയിൽ വാഹനത്തിരക്കും അപകടവും പതിവായിരുന്നു. അപകടം പതിവായ ജംഗഷനിൽ റവന്യൂ ഭൂമി ഏറ്റെടുത്ത് റോഡ് വീതി കൂട്ടിയിരുന്നെങ്കിലും അപകടം വർദ്ധിക്കുന്നതാണ് കാണാനായത്. ട്രാഫിക് സിഗ്നൽ സംവിധാനം നിലവിൽ വന്നതോടെ ഇതിന് പരിഹാരമായതായി നാട്ടുകാർ പറയുന്നു. അതേസമയം മുന്നറിയിപ്പില്ലാതെസിഗ്നൽ സംവിധാനം പ്രവർത്തിപ്പിച്ചതും, ഇവിടെ താത്‌കാലിക പോലീസ് സേവനം ഇല്ലാതെ വരികയും ചെയ്തതോടെ ആദ്യദിവസം പലരും സിഗ്നൽ തെറ്റിച്ചത് ചെറിയ തോതിലുള്ള അപകടത്തിനും കാരണമായി. ഇതോടൊപ്പം പ്രവർത്തന ക്ഷമമാക്കാൻ ഉദ്ദേശിച്ചിരുന്ന ഇരിട്ടി പാലം കവലയിലെ സിഗ്നൽ സംവിധാനത്തിലെ തകരാറ് മൂലം ശനിയാഴ്ച തുറക്കുമെന്ന് പറഞ്ഞിരുന്ന ഇരിട്ടി പാലം യാത്രക്കാർക്ക് തുറന്നു കൊടുക്കാനായില്ല. ഇവിടുത്തെ ട്രാഫിക് സിഗ്നൽ സംവിധാനത്തിലെ തരാറുകളും പരിഹരിച്ച് കഴിഞ്ഞതോടെ തിങ്കളാഴ്ച തന്നെ ഇരിട്ടി പുതിയപാലവും തുറന്നുകൊടുക്കാൻ തീരുമാനിച്ചിരിക്കയാണ്. ഇവിടുത്തെ ട്രാഫിക് സംവിധാനം കൂടി പ്രവർത്തന ക്ഷമമാവുകയും പാലം തുറന്നു കൊടുക്കുകയും ചെയ്യുന്നതോടെ നഗരത്തിൽ ഇപ്പോൾ അനുഭവപ്പെട്ടു വരുന്ന വാഹനക്കുരുക്ക് ഒഴിവാക്കാൻ കഴിയും. ഇതോടെ ഇരിട്ടി നഗരത്തിന്റെ മുഖച്ഛായതന്നെ മാറുകയും ചെയ്യും.