ഇരിട്ടി : അയ്യൻ കുന്ന് പഞ്ചായത്തിലെ വാണിയപ്പാറയിൽ ശക്തമായ മഴയിലും കാറ്റിലും വ്യാപക കൃഷി നാശം. നിരവധി കർഷകരുടെ വാഴ, കമുക്, തെങ്ങ് കശുമാവ് എന്നിവ നശിച്ചു. വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ 6 എക്കറോളം സ്ഥലത്ത് പാട്ടത്തിനെടുത്ത് നടത്തിവരുന്ന കൃഷിയാണ് വ്യാപകമായി നശിച്ചത്. വന്യമൃഗ ശല്യം കൊണ്ടും, വിപണി കണ്ടെത്താൻ കഴിയാതെയും തകർന്നടിഞ്ഞ കാർഷിക മേഖലക്ക് വീണ്ടും തിരിച്ചടിയായിരിക്കയാണ് കാലവർഷത്തിൽ ഉണ്ടായിരിക്കുന്ന കൃഷി നാശവും.
അയ്യൻ കുന്ന് പഞ്ചായത്തിലെ വാണിയ പാറയിൽ കുടുംബശ്രീ ജെ എൽ ജി ഗ്രൂപ്പുകൾ ചേർന്ന് നടത്തിയ വാഴ കൃഷി പാടേ നശിച്ചു. കുലച്ചതും കുലക്കാറായതുമായ വാഴകളാണ് നശിച്ചതിൽ ഏറെയും , 1500 ഓളം വാഴ കൃഷിയിൽ 500 ലധികം വാഴകൾ കാറ്റിൽ നിലംപൊത്തി. ബാങ്ക് വായ്പയും മറ്റും എടുത്ത് നടത്തിയ കൃഷിയാണ് നശിച്ചതെന്നും ഇനി എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും കർഷകർ പറയുന്നു . കാലവർഷം ആരംഭിച്ചതോടെ മേഖലയിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും, പലപ്പോഴും അർഹമായ നഷ്ടപരിഹാരം പോലും ലഭിക്കുന്നില്ലെന്നും വാർഡ് മെബർ സീമ പറഞ്ഞു. നാശനഷ്ടം നേരിട്ട മേഖല പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളും , കൃഷി, റവന്യൂ അധികൃതരും സന്ദർശിച്ചു.