ശ്രീകണ്ഠപുരം: ഇരിക്കൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വ. സജീവ് ജോസഫിന്റെ വിജയത്തിന് യുഡിഎഫ് പ്രവർത്തകർ ഒരേ മനസോടെയാണ് പ്രവർത്തിക്കുന്നതെന്ന് കെ.സി. ജോസഫ് എംഎൽഎ. യുഡിഎഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ ശ്രീകണ്ഠപുരം കമ്യൂണിറ്റി ഹാളിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമായ തെരഞ്ഞെടുപ്പാണിത്. അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാരാണ് കഴിഞ്ഞ അഞ്ചുവർഷം കേരളം ഭരിച്ചത്. സ്പ്രിംഗ്ളർ മുതൽ ആഴക്കടൽ മത്സ്യബന്ധനം വരെ നീണ്ടുനിൽക്കുന്നതാണ് പിണറായി സർക്കാരിന്റെ അഴിമതി.
അഴിമതി മറച്ചുവയ്ക്കാനും മുഖം മിനുക്കാനുമാണ് 63 കോടി രൂപ ചെലവഴിച്ച് മാധ്യമങ്ങളിലൂടെ സർക്കാർ പരസ്യം നൽകിയത്. ഓഖി, പ്രളയം, നിപ്പ, കോവിഡ് ഭീഷണികൾ നേരിടുന്നതിൽ സർക്കാർ പൂർണപരാജയമായിരുന്നു. ഇരിക്കൂർ മണ്ഡലത്തെ സർക്കാർ ബോധപൂർവം അവഗണിക്കുകയാണ് ചെയ്തത്. ഇരിക്കൂറിൽ വികസനം വരണമെങ്കിൽ യുഡിഎഫ് അധികാരത്തിൽ വരണമെന്നും യുഡിഎഫ് ഒറ്റക്കെട്ടായാണ് ഇരിക്കൂറിൽ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് അധികാരത്തിൽ വന്നാൽ പിണറായി വിജയന് ജയിലറ ഉറപ്പാണെന്ന് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ എംപി പറഞ്ഞു. ഉളുപ്പില്ലായ്മയുടെ പ്രതീകമായി പിണറായി വിജയൻ മാറി. ഒരേസമയം ഒമ്പത് അന്വേഷണ ഏജൻസികളാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് അന്വേഷണം നടത്തുന്നത്. ഒരു രാജ്യത്തും നടക്കാത്ത കൊള്ളക്കാരന്റെ റോളിലാണ് പിണറായി ഭരണം നടത്തിയത്. ഓഖി ദുരന്തത്തിൽപെട്ട കുടുംബങ്ങൾക്കായി സർക്കാർ പ്രഖ്യാപിച്ച പത്തു ലക്ഷം രൂപ വാഗ്ദാനം മാത്രമായി മാറി. പിണറായി വിജയന്റെ മകളുടെ കോടികളുടെ ആസ്ഥിയുള്ള ഐടി സ്ഥാപനത്തിന്റെ മൂലധനം എവിടെ നിന്നാണ് ലഭിച്ചതെന്ന് പിണറായി വ്യക്തമാക്കണം. ഏറ്റ്കാരന്റെ മകനെന്ന് താൻ പിണറായിയെ വിളിച്ചപ്പോൾ വിപ്ലവമായിരുന്നു. പിണറായിയെ സർക്കാർ ഉദ്യോഗസ്ഥന്റെ മകനെന്ന് പറയണോ. ചെത്തുകാരന്റെ വീട്ടിൽനിന്നാണ് പിണറായി വന്നത്. ഈ രീതിയിൽ ഉയർന്നു വരുന്നയാളുടെ ജീവിതചര്യ മിതവ്യയമാണ്. പിണറായിയുടെ ആഡംബരത്തെയാണ് താൻ പരാമർശിച്ചതെന്നും ഇരിക്കൂറിൽ സജീവ് ജോസഫിന്റെ വിജയം സുനിശ്ചിതമാണെന്നും കെ. സുധാകരൻ പറഞ്ഞു.
നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ തോമസ് വെക്കത്താനം അധ്യക്ഷത വഹിച്ചു. എഐസിസി സെക്രട്ടറി പി. മോഹനൻ, ഷമാ മുഹമ്മദ്, വി.കെ. അബ്ദുൾ ഖാദർ മൗലവി, വി.എ. നാരായണൻ, സജീവ് മാറോളി, കെ.എ. ഫിലിപ്പ്, അബ്ദുൾ കരീം ചേലേരി, പി.ടി. മാത്യു, ടി. മനോജ്കുമാർ, വർഗീസ് വയലാമണ്ണിൽ, എസ്. മുഹമ്മദ്, സി.കെ. മുഹമ്മദ്, പി.ടി. അഷ്റഫ്, ഡോ. കെ.വി. ഫിലോമിന, പി.ടി.എ. കോയ, ടി.എൻ.എ. ഖാദർ, സാബു മണിമല എന്നിവർ പ്രസംഗിച്ചു. കെ.സി. ജോസഫ് എംഎൽഎ -മുഖ്യ രക്ഷാധികാരി, ടി.എൻ.എ. ഖാദർ -ചെയർമാൻ, തോമസ് വെക്കത്താനം -കൺവീനർ, എം.ഒ. മാധവൻ -ട്രഷറർ എന്നിവരടങ്ങുന്ന 1001 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.