കണ്ണൂർ: ലോക്ഡൗണിനിടയിലും അപകടങ്ങളൊഴിയാതെ ജില്ലയിലെ റോഡുകൾ. കഴിഞ്ഞ മൂന്നാഴ്ചക്കിടെ അപകടത്തിൽ ആറു ജീവനുകളാണ് പൊലിഞ്ഞത്. അപകടത്തിൽപ്പെട്ടതാകട്ടെ ഇരുചക്ര വാഹനങ്ങളും. നിരത്തുകളിൽ വാഹനങ്ങൾ കുറവായതിനാൽ മിക്ക വാഹനങ്ങളും അമിതവേഗതയിൽ പോകുന്നതാണ് അപകടത്തിൽപ്പെടുന്നതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. രാത്രികാലങ്ങളിൽ ചരക്കുലോറികളും ടാങ്കർ ലോറികളും യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ നിരത്തിലൂടെ ചീറിപ്പായുകയാണ്.
പല സ്ഥലങ്ങളിലും സുരക്ഷാ ബോർഡുകളും ദിശാസൂചിക ബോർഡുകളും ഉണ്ടെങ്കിലും ഇതൊന്നും ഡ്രൈവർമാർ കാണാറില്ലെന്നതാണ് യാഥാർഥ്യം. മോട്ടോർ വാഹന നിയമ പ്രകാരം രാത്രികാലങ്ങളിൽ വാഹനങ്ങൾ പുറത്തിറങ്ങുന്പോൾ പാലിക്കേണ്ട നിരവധി നിയമങ്ങളുണ്ടെങ്കിലും അവയൊന്നും പാലിക്കാതെയാണ് വാഹനങ്ങളുടെ ചീറിപ്പാച്ചിൽ. ജില്ലയിൽ ഈ ഒരുമാസത്തിനിടെ മരിച്ചതിൽ അധികവും യുവാക്കളാണ്. അശ്രദ്ധമായി വന്ന വാഹനം കാൽനടക്കാരനെ ഇടിച്ചിട്ട് പോകുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്.
ഇരുചക്രവാഹനങ്ങളിൽ ഒഴികെ എല്ലായ്പ്പോഴും സീറ്റ് ബെൽറ്റ് ജീവൻ രക്ഷാ ഉപാധിയാണെന്ന് ആർടിഒ ഇ.എസ്. ഉണ്ണിക്കൃഷ്ണൻ പറയുന്നു. ആധുനിക ട്രക്കുകളിലും ലോറികളിലും ഇപ്പോൾ സീറ്റ് ബെൽറ്റ് സംവിധാനമുണ്ട്. ഇരുചക്രവാഹനഹനങ്ങളിൽ മുൻസീറ്റിൽ ഇരിക്കുന്നവർ മാത്രമല്ല പിൻസീറ്റിൽ ഇരിക്കുന്നവരും ഹെൽമെറ്റ് ധരിക്കേണ്ടതുണ്ട്. ഇരുചക്ര വാഹന അപകടങ്ങളിൽ മരണപ്പെടുന്നതിൽ ചെറുതല്ലാത്ത ശതമാനം പിൻസീറ്റിൽ യാത്ര ചെയ്യുന്നവരാണ്. കൃത്യമായി ഇൻഡിക്കേറ്റർ ഉപയോഗിച്ച് സിഗ്നൽ നൽകിയതിനു ശേഷം മാത്രമേ മാറാവൂ.വാഹനമോടിക്കുന്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പാലിച്ചാൽ ഒരു പരിധിവരെ അപകടങ്ങൾ ഒഴിവാക്കാൻ പറ്റുമെന്നാണ് കണ്ണൂർ ആർടിഒ ഉണ്ണികൃഷ്ണൻ പറയുന്നത്.
ഈ അടുത്ത കാലത്ത് നടന്ന അപകടങ്ങൾ എല്ലാം തന്നെ അമിത വേഗത കൊണ്ട് സംഭവിച്ചതാണ്. ഡ്രൈവറുടെ ഒരു നേരത്തെ അശ്രദ്ധകൊണ്ട് നഷ്ടമാകുന്നത് ഒരു ജീവനാണ്. ലേക്ഡൗൺ ആയതുകൊണ്ട് തന്നെ യാതൊരു നിയന്ത്രണങ്ങളുമില്ലാതെയാണ് ഡ്രൈവർമാർ വാഹനമോടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.