കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്നു വിദേശ വിമാനങ്ങൾക്ക് സർവീസ് നടത്തുന്നതിനായി പോയിന്റ് ഓഫ് കോൾ അനുമതി നേടിയെടുക്കാൻ പ്രഥമ പരിഗണന നൽകുമെന്ന് പുതുതായി ചുമതലയേറ്റ കിയാൽ എംഡി ഡോ.വി.വേണു പറഞ്ഞു.
ഇതിനായി അടുത്ത ആഴ്ച കേന്ദ്ര വ്യോമയാന സെക്രട്ടറി പ്രദീപ് സിങ് കരോളയെ കാണുമെന്നും അദ്ദേഹം പറഞ്ഞു. നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹജ്ജ് എംബാർക്കേഷൻ സൗകര്യം ഏർപ്പെടുത്താനും കൂടുതൽ വിമാന സർവീസുകൾ തുടങ്ങുന്നതിനും ശ്രമം നടത്തും.
വിമാനത്താവളത്തിന്റെ റൺവേ നീട്ടുന്നതുമായി ബന്ധപ്പെട്ടുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കും. റഡാർ, ഐഎൽസ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്ന കാര്യത്തിലും അനുഭാവപൂർവം ഇടപെടും.
നിക്ഷേപ സമാഹരണത്തിനും വ്യോമയാനേതര വരുമാനം വർധിപ്പിക്കുന്ന തരത്തിലുമുള്ള പദ്ധതികൾക്ക് മുൻകയ്യെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളത്തിന്റെ വികസനത്തിനായി എല്ലാവരും ഒറ്റക്കെട്ടായി ഒപ്പമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചേംബർ പ്രസിഡന്റ് ഡോ.ജോസഫ് ബെനവൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ഹനീഷ് കെ.വാണിയങ്കണ്ടി, ടി.കെ.രമേഷ് കുമാർ, പ്രസ് ക്ലബ് പ്രസിഡന്റ് എ.കെ.ഹാരിസ്, ഷർഫുദ്ദീൻ, എം.പി.എം.മുനവർ, സി.അനിൽ കുമാർ, ടി.പി.നാരായണൻ, ആർ.ബാബുരാജ്, കെ.വിനോദ് നാരായണൻ, മഹേഷ് ചന്ദ്രബാലിഗെ, സി.വി.ദീപക്, കെ.പി.രവീന്ദ്രൻ, എൻ.പി.സി.രംജിത്, മുജീബ് തുടങ്ങിയവർ പ്രസംഗിച്ചു.