കേളകം: മലയോരമേഖലയിൽ ആടുകൾ അജ്ഞാതരോഗം ബാധിച്ചു ചാകുന്നു. കേളകം ഇരട്ടത്തോട് സ്വദേശി നെല്ലിക്കാകുടി വർഗീസിന്റെ രണ്ട് ആടുകൾക്കാണ് അജ്ഞാത രോഗം ബാധിച്ചത്. ഇതിൽ ഒരെണ്ണം ഞായറാഴ്ച ചത്തു. മറ്റൊന്ന് അവശനിലയിലുമാണ്.
കേളകം, കൊട്ടിയൂർ, കണിച്ചാർ മേഖലയിലെ നിരവധി ആടുകൾക്ക് സമാന രോഗബാധ കണ്ടെത്തിയിട്ടുണ്ട്. നേരിയതോതിൽ വിറയലാണ് ആദ്യലക്ഷണം. തുടർന്ന് തീറ്റയെടുക്കാതാകുകയും അവശനിലയിലാകുകയും ചെയ്യുന്നു. തൊട്ടടുത്ത ദിവസം മുതൽ വായിൽനിന്ന് പത രൂപത്തിൽ ഉമിനീർ ഒലിച്ചിറങ്ങാൻ തുടങ്ങുകയും ഇതൊടൊപ്പം പനിയും മൂർച്ഛിക്കുന്നു. വയർ വീർക്കുകയും തലയിട്ടടിക്കുകയും ചത്തുപോകുകയുമാണ് ചെയ്യുന്നത്. വർഗീസിന്റെ നാലു മാസം ഗർഭിണിയായ ബിറ്റൽ ഇനത്തിൽപ്പെട്ട പെണ്ണാടാണ് ആദ്യം ചത്തത്. തുടർന്ന് 75 കിലോ തൂക്കമുള്ള ഒന്നര വയസുള്ള മുട്ടനാടാണ് രോഗബാധിതനായി അവശനിലയിലുള്ളത്.
ആദ്യഘട്ടത്തിൽ കേളകം മൃഗാശുപത്രിയിലെ ഡോക്ടറെ കാണിച്ചു മരുന്ന് നൽകിയിരുന്നു. കുറവില്ലാത്തതിനാൽ കൊമ്മേരി ആടുവളർത്തു കേന്ദ്രത്തിലെ സീനിയർ വെറ്ററിനറി സർജൻ ഡോ. ബീറ്റു ജോസഫ് എത്തി പരിശോധിച്ചു. എന്നാൽ കൂടുതൽ പരിശോധനകൾ നടത്താനുള്ള സംവിധാനം കണ്ണൂർ ജില്ലയിൽ ഇല്ലാത്തതും രക്തപരിശോധന നടത്താൻ നിലവിലുള്ള മെഷീൻ കേടായതും തിരിച്ചടിയായിരിക്കുകയാണ്. ഇതോടെ രോഗബാധിതരാകുന്ന ആടുകളെ ചികിത്സിക്കാൻ മാർഗങ്ങളില്ലാതെ ദുരിതത്തിലാണ് കർഷകർ. 35000 രൂപ മുടക്കിയാണ് വർഗീസ് പെണ്ണാടിനെ വാങ്ങിയത്. തൃശൂരിൽനിന്ന് 45000 രൂപയ്ക്കാണ് മുട്ടനാടിനെ വാങ്ങിയത്. ഇവയ്ക്ക് ഇൻഷ്വറൻസ് പരിരക്ഷയുമില്ല.
മൃഗഡോക്ടറില്ല,
കർഷകർ
പ്രതിസന്ധിയിൽ
കേളകം: ഓരോ വർഷവും കോടിക്കണക്കിന് രൂപയുടെ പദ്ധതികളാണ് സർക്കാർ മൃഗസംരക്ഷണത്തിയായി പ്രഖ്യാപിക്കുന്നത്. എന്നാൽ വളർത്തുമൃഗങ്ങളിലെ രോഗങ്ങൾ മൂലം ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്കുണ്ടാകുന്നത്. മലയോരമേഖലയിൽ പശു, ആട്, താറാവ്, കോഴി തുടങ്ങിയവ വളർത്തി ഉപജീവനം കഴിക്കുന്നവരാണ് ഏറെയും. എന്നാൽ ഇവിടെ പല മൃഗാശുപത്രികളിലും മതിയായ ഡോക്ടർമാർ പോലുമില്ല. പല ഡോക്ടർമാർക്കും രണ്ട് പഞ്ചായത്തുകളുടെ ചുമതലയാണ് നൽകിയിട്ടുള്ളത്.
മൃഗങ്ങൾക്കുണ്ടാകുന്ന വിവിധ രോഗബാധയെക്കുറിച്ച് പഠനം നടത്താൻ മൃഗസംരക്ഷണ വകുപ്പ് തയാറാകുന്നില്ല . പല രോഗങ്ങളും പുതുതായി കണ്ടുവരുന്നതായി ഡോക്ടർമാർ തന്നെ പറയുന്നു. എന്നാൽ ഇതിന് വേണ്ടത്ര കൃത്യമായ ചികിത്സ നൽകാൻ മൃഗസംരക്ഷണ വകുപ്പിന് കഴിയുന്നുമില്ല.