ഇരിട്ടി: അനാഥ,അഗതിമന്ദിരങ്ങൾക്ക് റേഷൻ സാധനങ്ങൾ സൗജന്യമായി നൽകണമെന്ന് ഓൾ ഇന്ത്യ അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓർഫനേജസിന്റെ ഓൺലൈനിൽ നടത്തപ്പെട്ട -വാർഷിക പൊതുയോഗം കേന്ദ്ര- സംസ്ഥാന സർക്കാരുകളോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
അനാഥാലയങ്ങൾക്ക് സൗജന്യമായി ലഭിച്ചുകൊണ്ടിരുന്ന റേഷൻ സാധനങ്ങൾ ഇപ്പോൾ വില കൊടുത്തുവാങ്ങേണ്ടി വരുന്നതു മൂലം സ്ഥാപനങ്ങൾ പ്രതിസന്ധിയിലാണ്. കോവിഡിന്റെ സാഹചര്യത്തിൽ സ്ഥാപനങ്ങളിലേക്ക് സന്ദർശകർ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയതുകൊണ്ട് സഹായങ്ങളും കുറവാണ്. കൂടാതെ സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന ഗ്രാന്റ് മാർച്ച് മാസത്തിൽ തന്നെ ലഭ്യമാകുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
സ്ഥാപനങ്ങളിലെ അന്തേവാസികൾക്കുള്ള കോവിഡ് വാക്സിനേഷന് മുൻഗണന നൽകുകയും വിവിധ ശാരീരിക അവശതകളുള്ള അന്തേവാസികളുടെ പ്രായം പരിഗണിക്കാതെ മുഴുവൻ പേർക്കും ലഭ്യമാക്കണമെന്നും സർക്കാരിനോട് ആവശ്യപ്പട്ടു.
ഓർഫനേജസ് കൺട്രോൾ ബോഡ് മെംബറായി ചുമതലയേറ്റ സിസ്റ്റർ വിനീത ഡിഎസ്സിയെ യോഗത്തിൽ ആദരിച്ചു. ബ്രദർ എം.ജെ. സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. സിസ്റ്റർ വിനീത, സിസ്റ്റർ ജെസി (മെറിലാക്ഭവൻ), മോൻസി സ്കറിയ, ബ്രദർ സണ്ണി, എം. രമേശൻ, ജയ പ്രകാശ് എന്നിവർ പ്രസംഗിച്ചു.