പേരാവൂർ: പെട്രോൾ പമ്പിൽ കള്ള നോട്ട് നല്കിയ കേസിലാണ് ജെ.സി.ബി ഡ്രൈവറായ പേരാവൂർ ഞണ്ടാടിയിൽ വാടക ക്വാർട്ടേഴ്സിലെ താമസക്കാരനും തമിഴ്നാട് കൃഷ്ണഗിരി സ്വദേശിയുമായ തിരുപ്പതിയെ (44) പേരാവൂർ പോലീസ് അറസ്റ്റു ചെയ്തത്.
ശനിയാഴ്ചയാണ് പേരാവൂർ ഇരിട്ടി റോഡിലെ പമ്പിൽ മൂവായിരം രൂപ നല്കി ജെ.സി.ബിയിൽ തിരുപ്പതി ഡീസലടിച്ചത്. ആറ് അഞ്ഞൂറിന്റെ നോട്ടുകളാണ് പമ്പിൽ നല്കിയത്. ഇതിൽ അഞ്ച് നോട്ടുകൾ വ്യാജമാണെന്ന് പിന്നീട് മനസിലായ പമ്പുടമ തിരുപ്പതിയെ വിളിച്ചു വരുത്തുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തു.
തിരുപ്പതിക്ക് കാക്കയങ്ങാടിലെ പണയുടമയാണ് പ്രസ്തുത നോട്ടുകൾ നല്കിയതെന്ന മൊഴിയെ തുടർന്ന് പണയുടമയെ ചോദ്യം ചെയ്തെങ്കിലും ആവശ്യമായ തെളിവുകൾ ലഭിച്ചില്ല. ഇതിനിടെ കസ്റ്റഡിയിലെടുത്ത തിരുപ്പതിയിൽ നിന്ന് ഏതാനും കള്ള നോട്ടുകൾ കൂടി പോലീസ്
കണ്ടെടുത്തിട്ടുണ്ട്.
തിരുപ്പതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.പേരാവൂർ
ഡി.വൈ.എസ്.പി. ടി.പി.ജേക്കബിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ സായൂജ് കുമാർ, സബ് ഇൻസ്പെക്ടർ ആർ.സി.ബിജു എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.സംഭവത്തിൽ വേറെയും ആളുകൾ ഉൾപ്പെട്ടതായി സംശയമുണ്ടെന്നും അന്വേഷണം ഊർജിതപ്പെടുത്തിയതായും ഡി.വൈ.എസ്.പി പറഞ്ഞു.
അതിനിടെ, പേരാവൂർ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ അഞ്ഞൂറിന്റെ വേറെയും നോട്ടുകൾ കിട്ടിയതായി അറിയുന്നു. തിരുപ്പതിയോ അല്ലെങ്കിൽ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തവരോ ആവാം സ്റ്റേഷനിൽ നോട്ടുകൾ
ഉപേക്ഷിച്ചതെന്നാണ് കരുതുന്നത്.പേരാവൂർ മേഖലയിൽ കള്ളനോട്ടുകൾ വ്യാപകമായി പ്രചരിച്ചിട്ടുണ്ടെന്നാണ് വിവരം.