കണ്ണൂർ: കണ്ണൂർ കോർപറേഷന്റെ ശുചീകരണ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരാനെത്തിയ അത്യാധുനിക റോഡ് ശുചീകരണ വാഹനത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് മേയര്‍ ടി.ഒ. മോഹനന് നിര്‍വഹിച്ചു. ഇതോടെ 75 ലക്ഷം രൂപ വിലവരുന്ന ശുചീകരണ വാഹനം ഉപയോഗിക്കുന്ന മലബാറിലെ ആദ്യ തദ്ദേശസ്വയംഭരണ സ്ഥാപനമായി കണ്ണൂർ കോർപറേഷന് മാറി. പാതയുടെ വശങ്ങളിലുള്ള മണല്‍പോലും വലിച്ചെടുത്ത് ഒരു മണിക്കൂര്‍ കൊണ്ട് നാലു മുതല്‍ 10 കിലോമീറ്റര്‍ വരെയുള്ള പ്രദേശം വൃത്തിയാക്കാന്‍ കഴിയുമെന്നത് ഈ വാഹനത്തിന്റെ പ്രത്യേകതയാണ്. ആറു ടണ്‍ മാലിന്യ സംഭരണ ശേഷിയുള്ള ടാങ്കും വാഹനത്തിലുണ്ട്. ഏതു പ്രതലത്തിലും പ്രവർത്തിക്കുന്ന വാഹനം നിയന്ത്രിക്കുന്നതിന് ഒരു ജീവനക്കാരൻ മാത്രം മതിയാകും. മെട്രോ നഗരങ്ങളിലെയും വിമാനത്താവളങ്ങളിലെയും ശുചീകരണത്തിനുപയോഗിക്കുന്ന ഇത്തരം വാഹനം നിലവില്‍ തൃശൂര്‍ കോര്‍പറേഷനിലും ഉണ്ട്. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി. രാജേഷ് അധ്യക്ഷത വഹിച്ചു.